അറിയിപ്പുകൾ അയക്കാനും സ്വകാര്യ ഏജൻസി
നീറ്റ് പിജി പരീക്ഷാ അറിയിപ്പുകൾ നൽകിയതും പിഴച്ചു; പരക്കെ ആശയകുഴപ്പം, പ്രതിഷേധം

representational image: PTI
ന്യൂഡൽഹി: നീറ്റ് യുജി പ്രവേശന പരീക്ഷയിലെ വീഴ്ചകൾക്കും ക്രമക്കേടുകൾക്കും പിന്നാലെ നീറ്റ് പി ജി പരീക്ഷാ അറിയിപ്പ് നൽകിയതിലും പിഴവ്. പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളുടെ സ്ഥലവിവരങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ നൽകിയതിലെ പിഴവ് വിദ്യാര്‍ഥികളെ പരക്കെ ആശയകുഴപ്പത്തിലാക്കി. ഫോൺ വഴി നൽകിയ അറിയിപ്പിലും വെബ്സൈറ്റിലും പരസ്പര വിരുദ്ധമായ വിവരങ്ങൾ കണ്ടതോടെ പരീക്ഷയ്ക്ക് തയാറെടുക്കുന്നവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലുമായി. തൊട്ടു പിന്നാലെ വിശദീകരണവുമായി നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) രംഗത്തെത്തി.
പരീക്ഷ എഴുതേണ്ട നഗരങ്ങൾ സംബന്ധിച്ച് വിദ്യാര്‍ഥികൾക്ക് നൽകിയ എസ് എം എസ് സന്ദേശത്തിലാണ് ആശയ കുഴപ്പവും പിഴവും ഉണ്ടായത്. സാങ്കേതിക തകരാര്‍ മൂലം സംഭവിച്ചത് എന്നാണ് നാഷണൽ ബോര്‍ഡ് ഓഫ് എക്സാമിനേഷൻ വിശദീകരണം. ഓപ്ഷൻ നൽകിയതിൽ നിന്നും വ്യത്യസ്തമായി വിദൂരമായ കേന്ദ്രങ്ങളാണ് പലര്‍ക്കും ലഭിച്ചത്. മിക്കവര്‍ക്കും ആയിരകണക്കിന് കിലോമീറ്റര്‍ ദൂരത്തിലുള്ള സെന്ററുകളാണ് ലഭിച്ചത്.
ആശയ കുഴപ്പത്തിലായതോടെ വിദ്യാര്‍ഥികൾ പ്രതിഷേധിച്ചു. സോഷ്യൽ മീഡിയയിൽ കടുത്ത വിമര്‍ശവും ചര്‍ച്ചകളും ഉയര്‍ന്നു. ആഗസ്ത് 30 നാണ് പരീക്ഷ നടക്കുന്നത്. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായാണ് പരീക്ഷ നടക്കുന്ന നഗരങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ അയച്ചു തുടങ്ങിയത്. ഡൽഹി, മരാഹാഷ്ട്ര, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്ക് കേരളവും കര്‍ണാടകവും ഉൾപ്പെടെ വിദൂരമായി കേന്ദ്രങ്ങളാണ് എസ് എം എസ് അറിയിപ്പായി ലഭിച്ചത്.
പരിഭ്രാന്തരായ വിദ്യാര്‍ഥികൾ നാഷണൽ ബോര്‍ഡ് ഓഫ് എക്സാമിനേഷൻ സൈറ്റിൽ കയറി പരിശോധിച്ചപ്പോൾ ആശയ കുഴപ്പം വര്‍ധിച്ചു. ഇതോടെ പലരും മാനസിക സംഘര്‍ഷത്തിലുമായി. ഫോണിൽ ലഭിച്ച അറിയിപ്പും വെബ്സൈറ്റിൽ നൽകിയ സ്ഥലപ്പേരുകളും വ്യത്യസ്തമായിരുന്നു. വിദൂര കേന്ദ്രങ്ങളിലേക്ക് യാത്രാ സൗകര്യം തിരഞ്ഞവര്‍ വീണ്ടും സംശയത്തിലും സംഘര്‍ഷത്തിലുമായി. രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും പരാതികൾ പ്രളയം പോലെ ഉയര്‍ന്നു. ഇതോടെ ബോര്‍ഡ് അറിയിപ്പുമായി രംഗത്തെത്തി. സ്വകാര്യ ഏജൻസി വഴിയാണ് സന്ദേശങ്ങൾ അയച്ചിരുന്നത്.
ഔദ്യോഗിക വെബ്സൈറ്റിൽ
പരിശോധിച്ച് ഉറപ്പ് വരുത്തുക
സെന്ററുകൾ ഉറപ്പാക്കാൻ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് അനുവദിച്ച കേന്ദ്രങ്ങൾ ഉറപ്പാക്കണം. പരീക്ഷ നിശ്ചയിച്ചത് പ്രകാരം തന്നെ നടക്കുമെന്ന് ബോര്‍ഡ് വിശദീകരണ കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.










0 comments