print edition മുംബൈ വിമാനത്താവളത്തിൽ അദാനിയുടെ ‘നിക്കോട്ടിൻ പൗച്ച്’ വിൽപ്പന

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗൗതം അദാനി ഗ്രൂപ്പിന്റെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ അനുമതിയില്ലാതെ ‘നിക്കോട്ടിൻ പൗച്ചുകൾ’ വിൽക്കുന്നതായി കണ്ടെത്തൽ. ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്‌സ് നിയമത്തിന്റെ പരിധിയിൽവരുന്ന നിക്കോട്ടിൻ പൗച്ചുകൾ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് വിദേശത്തുനിന്ന് ഇറക്കുമതിചെയ്‌ത് വിറ്റത്. ‘മദേഴ്‌സ് എഗെയ്ൻസ്റ്റ് വാപ്പിങ്' എന്ന സംഘടന നൽകിയ പരാതിയിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നിയമം ലംഘിച്ചുള്ള വിൽപ്പന കണ്ടെത്തിയത്.
പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് സർക്കാർ വിലയിരുത്തിയ നിക്കോട്ടിൻ പൗച്ചുകൾ ലൈസൻസില്ലാതെ വിൽക്കുന്നത് മൂന്ന് വർഷം തടവും കനത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇവ ഇറക്കുമതി ചെയ്യാനും വിൽക്കാനും രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാണ്.
അദാനി ഗ്രൂപ്പും ദുബായ് ആസ്ഥാനമായുള്ള ഫ്ലെമിംഗോയും ചേർന്ന് നടത്തുന്ന മുംബൈ ട്രാവൽ റീട്ടെയിൽ എന്ന കടകളിലായിരുന്നു ഇവയുടെ വിൽപ്പന.
പരിശോധനയിലെ തുടർനടപടികൾക്കെതിരെ കമ്പനി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ ഇന്ത്യൻ കസ്റ്റംസ് അതിർത്തികൾക്ക് പുറത്തായതിനാൽ ആഭ്യന്തര നിയന്ത്രണങ്ങൾ ബാധകമല്ലെന്നും നിക്കോട്ടിൻ പൗച്ചുകൾ മരുന്നല്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വാദം. ചുണ്ടിനും മോണയ്‌ക്കുമിടയിൽ വയ്‌ക്കുന്ന ചെറിയ പാക്കറ്റുകളാണ് നിക്കോട്ടിൻ പൗച്ചുകൾ.











0 comments