ഐ ഐ ടി ഗുവാഹത്തിയിൽ വീണ്ടും ആത്മഹത്യ; ബിടെക് വിദ്യാർഥി മരിച്ച നിലയിൽ

റിതേഷ് രാജ് സിംഗ്
ഗുവാഹത്തി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗുവാഹത്തി ക്യാമ്പസിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ബി ടെക് വിദ്യാർത്ഥിയായ റിതേഷ് രാജ് സിംഗിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
ഗുവാഹത്തി ഐഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് റിതേഷ്. ഞായറാഴ്ച ഉച്ചയ്ക്കാണ് റിതേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിലെ പുരി സ്വദേശിയായാണ് റിതേഷ് രാജ് സിംഗ്. ഇൻസ്റ്റിറ്റ്യൂട്ടിലെ അക്കാദമിക് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും താഴേക്ക് വീണ നിലയിലായിരുന്നു മൃതദേഹം.
ബ്രഹ്മപുത്ര ഹോസ്റ്റലിലെ താമസക്കാരനായിരുന്നു റിതേഷ്. പഠനത്തിൽ ഏറെ മുന്നിലായിരുന്ന വിദ്യാർറിതേഷിന് പ്രമുഖ ആഗോള നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ ഗോൾഡ്മാൻ സാക്‌സിൽ അടുത്തിടെ ഇന്റേൺഷിപ്പ് ലഭിച്ചിരുന്നു. സംഭവത്തിൽ കാംരൂപ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടത്തിനും മറ്റ് അന്വേഷണങ്ങൾക്കും ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ.
2026-ൽ ഐ ഐ ടി ഗുവാഹത്തിയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യത്തെ ആത്മഹത്യയാണിത്. 2024-ൽ സമാനമായ നാല് മരണങ്ങൾ ക്യാമ്പസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. വിദ്യാർഥിയുടെ കുടുംബവുമായി അധികൃതർ നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും പോലീസിന്റെ അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. വിദ്യാർഥികൾക്ക് മാനസിക പിന്തുണ നൽകാൻ ലക്ഷ്യമിട്ടുള്ള കൗൺസിലിംഗ് സൗകര്യങ്ങൾ കാമ്പസിൽ ലഭ്യമാണെന്നും അധികൃതർ വ്യക്തമാക്കി.
നിങ്ങളോ നിങ്ങൾക്ക് അറിയാവുന്നവരോ മാനസിക സംഘർഷങ്ങൾ അനുഭവിക്കുകയോ ആത്മഹത്യാ ചിന്തകൾ ഉണ്ടാവുകയോ ചെയ്യുന്നുണ്ടെങ്കിൽ ഉടൻ തന്നെ സഹായം തേടുക. നിങ്ങൾ ഒറ്റയ്ക്കല്ല. കിരൺ മാനസികാരോഗ്യ ഹെൽപ്പ്‌ലൈൻ 1800-599-0019, ദിശ : 1056, 0471-2552056










0 comments