കര്‍ണാടക പി എസ് സി തട്ടിപ്പ്: മുൻ പരീക്ഷാ കൺട്രോളര്‍ അറസ്റ്റിൽ

ബെംഗളൂരു: കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷൻ പരീക്ഷാ തട്ടിപ്പ് കേസിൽ സിവിൽ സര്‍വ്വീസ് ഓഫീസറായ ജ്ഞാനേന്ദ്ര കുമാര്‍ ഗംഗാവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
2024 ഫെബ്രുവരി മുതൽ 2026 മാര്‍ച്ച് വരെ ഇദ്ദേഹം കര്‍ണാടക പി എസ് സിയിലെ പരീക്ഷാ കൺട്രോളറായിരുന്നു. ഈ കാലയളവിൽ നടന്ന വെറ്ററിനറി ഓഫീസര്‍ പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് അന്വേഷണത്ത തുടര്‍ന്നാണ് നടപടി. ഉത്തര്‍പ്രദേശ് സ്വദേശിയാണ്.
അന്വേഷണത്തോട് സഹരിക്കാത്തതിനെ തുടര്‍ന്ന് പലതവണ പൊലീസ് നൊട്ടീസ് നൽകിയിരുന്നു. 2016 ബാച്ച് ഐ എ എസ് ഉദ്യോഗസ്ഥനായ ഗംഗവാർ, നിലവിൽ കർണാടക വ്യവസായ വാണിജ്യ വകുപ്പിൽ മൈക്രോ, സ്മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ്.
പരീക്ഷാ ക്രമക്കേട് സംബന്ധിച്ച് കര്‍ണാടക സിഐഡിയാണ് അന്വേഷിക്കുന്നത്. ഇതിനിടെ സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റും കേസ് എടുത്തു. ഇ ഡി തിരച്ചിൽ നടത്തിയതിന് പിന്നാലെ ഈ സിവിൽ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ കാണാതാകൽ വലിയ വാര്‍ത്തയായിരുന്നു. പിന്നീട് പിതാവിന്റെ അസുഖം കാരണം സ്വദേശമായ ഉത്തര്‍ പ്രദേശിലേക്ക് പോയതാണെന്ന് വിശദീകരിച്ച് തിരിച്ചെത്തി.










0 comments