കുടിവെള്ളത്തിൽ മലിനജലം കലർന്നു; ജയ്പൂരിൽ നൂറുകണക്കിന് ആളുകൾ ചികിത്സയിൽ

ജയ്പൂർ: രാജസ്ഥാനിലെ സുശീൽപുര മേഖലയിൽ കുടിവെള്ള വിതരണ പൈപ്പുകളിൽ മലിനജലം കലർന്നതിനെത്തുടർന്ന് പടർന്നുപിടിച്ച ആരോഗ്യപ്രശ്നങ്ങൾ മൂലം നൂറുകണക്കിന് ആളുകൾ ദുരിതത്തിൽ. കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രശ്നം ഇതുവരെ പരിഹരിക്കാൻ കഴിഞ്ഞില്ല. ഓരോരുത്തരായി അവശനിലയിലാവുന്നത് പ്രദേശത്ത് കടുത്ത ഭീതി പടർത്തിയിരിക്കുകയാണ്.
ഛർദ്ദി, വയറിളക്കം, വയറുവേദന, പനി, മനംപുരട്ടൽ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ഭൂരിഭാഗം പേരും ചികിത്സ തേടുന്നത്. കുട്ടികളെയും മുതിർന്നവരെയുമാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. പ്രദേശത്തെ ഏതാണ്ട് എല്ലാ വീടുകളിലും ഒരാളെങ്കിലും രോഗബാധിതരാണെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മാത്രം സമാനമായ ലക്ഷണങ്ങളുള്ള 150-ലധികം രോഗികളെ ചികിത്സിച്ചതായി പ്രാദേശിക സർക്കാർ ഡിസ്പെൻസറിയിലെ ഡോ അനിൽ മേത്ത അറിയിച്ചു.സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും സമാനമായ കേസുകളുടെ എണ്ണം ഇരട്ടിയിലധികമാണ്.
Related News
പ്രദേശത്ത് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. നിർമ്മാണത്തിനായി റോഡ് കുഴിച്ചപ്പോൾ ഭൂഗർഭ കുടിവെള്ള പൈപ്പുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അശ്രദ്ധമൂലം ഇത് അറ്റകുറ്റപണി നടത്തുകയോ ശ്രദ്ധിക്കയോ ചെയ്തില്ല. ക്രമേണ അഴുക്കുചാലിലെ മലിനജലം കുടിവെള്ള ലൈനിൽ കടക്കാൻ ഇടയാക്കി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഓടകൾ നിറഞ്ഞൊഴുകുന്നതും തകർന്ന റോഡുകളും സ്ഥിതി കൂടുതൽ വഷളാക്കുന്നു. കുടിവെള്ളത്തിനായി ടാങ്കറുകളെയും കുപ്പി വെള്ളത്തെയും ആശ്രയിക്കേണ്ടി വരുന്നത് ജനങ്ങൾക്ക് വലിയ സാമ്പത്തിക ഭാരമാണ് ഉണ്ടാക്കുന്നത്.
നല്ല നിലയിലായിരുന്ന റോഡുകൾ കരാറുകാര്‍ക്ക് വേണ്ടി അനാവശ്യമായി കുഴിച്ചതാണ് പൈപ്പുകൾ തകരാൻ കാരണമായതെന്ന് എംഎൽഎ പ്രതാപ് സിംഗ് ഖച്ചാരിയവാസ് ആരോപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ആറുതവണ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പദവി നൽകിയ ഇന്ദോറിലെ ഭഗീരഥ്പുര മേഖലയിൽ മലിനജലം കുടിച്ച് 25 പേർ മരിച്ച ദുരന്തത്തിന് പിന്നാലെയാണ് ഇത്തരം സംഭവങ്ങൾ ആവര്‍ത്തിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മണ്ഡലത്തിൽ വരെ ഇതേ രീതിയിൽ കുടിവെള്ളം മലിനമായി രണ്ട് കുട്ടികൾ മരിച്ച സംഭവം ഉണ്ടായി.









0 comments