പ്രണയബന്ധം വിലക്കിയിട്ടും തുടർന്നു
പതിനാറുകാരിയെ കഴുത്തു ഞെരിച്ച് കൊന്ന് പിതാവ്; മുഖം ആസിഡൊഴിച്ച് വികൃതമാക്കി

അറസ്റ്റിലായ പ്രതി വിജയ കുമാർ ചൗബേ
ലക്നൗ: പ്രണയിച്ചതിന്റെ പേരിൽ പതിനാറുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവ്. കൊലപാതകശേഷം മകളെ തിരിച്ചറിയാതിരിക്കാനായി മുഖം ആസിഡൊഴിച്ച് വികൃതമാക്കുകയും ചെയ്തു. വന്ദന ചൗബേ എന്ന പെൺകുട്ടിയാണ് പിതാവിന്റെ കൈകളാൽ കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പിതാവ് വിജയ കുമാർ ചൗബേയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രണയബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് പല തവണ പറഞ്ഞിട്ടും തയ്യാറാകാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വന്ദന കാമുകനൊപ്പം ഒളിച്ചോടിപോയിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വീട്ടിലേയ്ക്ക് തിരികെ എത്തിച്ചിരുന്നു. പിന്നാലെ പെൺകുട്ടിയുടെ കാമുകനെ പോക്സോ കേസിൽ മൂന്നു മാസത്തേയ്ക്ക് ജയിൽശിക്ഷ വിധിച്ചു. നവംബറിൽ കാമുകൻ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷവും ഇരുവരും പ്രണയം തുടർന്നിരുന്നു.
ഇതിൽ കുടുംബത്തിന് നാണക്കേടുണ്ടാക്കിയെന്നു പറഞ്ഞ് വിജയ കുമാർ പലതവണ താമസം മാറുകയും ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. പലതവണ ആവശ്യപ്പെട്ടിട്ടും മകൾ ബന്ധത്തിൽനിന്ന് പിന്മാറാൻ കൂട്ടാക്കാതെ വന്നതോടെ സുഹൃത്ത് അബ്ദുൽ മന്നാനുമായി ചേർന്നാണ് വിജയ കുമാർ മകളെ കൊല ചെയ്യാൻ പദ്ധതിയിട്ടത്. തുടർന്ന് ഏപ്രിൽ 13ന് ഇരുവരും ഒരു കാർ വാടകയ്ക്കെടുത്ത് ബാധ ഒഴിപ്പിക്കാനെന്ന പേരിൽ കുട്ടിയെയും കൂട്ടി രാജസ്ഥാനിലേക്ക് പോകുകയും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് കഴുത്തു ഞെരിച്ച് കൊല്ലുകയുമായിരുന്നു.
ശേഷം, കുട്ടിയെ തിരിച്ചറിയാതിരിക്കാൻ മുഖത്ത് ആസിഡൊഴിക്കുകയും ചെയ്തു. മൃതദേഹം കനാലിൽ മറവുചെയ്യാനായിരുന്നു പദ്ധതിയെങ്കിലും റോഡിൽ വാഹനങ്ങൾ കണ്ടതോടെ പരിഭ്രാന്തരായ പ്രതികൾ മൃതദേഹം ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. തിരികെ നാട്ടിലെത്തിയ വിജയകുമാർ മകളെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടെ ഫോൺ രേഖകളും മറ്റും പരിശോധിച്ചതിലാണ് പ്രതി പിതാവാണെന്ന് കണ്ടെത്തിയത്.










0 comments