ബദൽ കാത്ത് ഗുജറാത്ത്
print edition '2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല മാറ്റങ്ങളുണ്ടാകും' : ഹിതേന്ദ്ര ഭട്ട്

അനിൽ വി ആനന്ദ്
Published on Jan 19, 2026, 02:46 AM | 1 min read
കര്‍ഷകര്‍, തൊഴിലാളികള്‍, അധ്യാപകര്‍, ആരോഗ്യപ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍...ഗുജറാത്തിലെ ബിജെപി ഭരണത്തിനെതിരെ എല്ലാവരിലും അമര്‍ഷം പ്രകടമാണ്. എന്നാൽ ശക്തമായ ബദലുയര്‍ത്താൻ കോൺഗ്രസിന് കഴിയാത്തതാണ് പ്രതിസന്ധി. എങ്കിലും സിപിഐ എം ഗുജറാത്ത് സംസ്ഥാന സെക്രട്ടറി ഹിതേന്ദ്ര ഭട്ട് പറയുന്നു "2027ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നല്ല മാറ്റങ്ങളുണ്ടാകും'.
ഗുജറാത്ത് ആര്‍എസ്‍എസിന്റെയും ബിജെപിയുടെയും എക്കാലത്തെയും രാഷ്ട്രീയ പരീക്ഷണശാലയാണ്. എല്ലാ അജന്‍ഡകളും അവിടെയാണ് അവര്‍ പരീക്ഷിക്കുന്നത്. ഭയവും ഭിന്നിപ്പും രാഷ്ട്രീയ ഉപകരണങ്ങളായി എങ്ങനെ ഉപയോഗിക്കാമെന്ന "ഗുജറാത്ത് മോഡൽ' ബിജെപി മറ്റിടങ്ങളിലേക്കും വ്യാപിപ്പിച്ചു.
ശക്തമായ ഭരണവിരുദ്ധ വികാരം
സര്‍ക്കാരിനെതിരെ ശക്തമായ വികാരം സംസ്ഥാനത്തുണ്ട്. തൊഴിലുറപ്പ് പദ്ധതിയുടെ അട്ടിമറി ഗ്രാമീണ മേഖലയിൽ പാവപ്പെട്ടവര്‍ക്കിടയിൽ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് തൊഴിലാളികളുടെ മിനിമം വേതനം വളരെ കുറവാണ്. അവകാശങ്ങള്‍ കവരുന്ന ലേബര്‍ കോഡിനെതിരെ തൊഴിലാളികളും കടുത്ത അതൃപ്തിയിലാണ്.
എതിര്‍പ്പുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വരുമ്പോള്‍ ബിജെപി നേട്ടമുണ്ടാക്കുന്ന സ്ഥിതിയാണ്. ആര്‍എസ്എസിന് എങ്ങനെയാണ് ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കേണ്ടതെന്ന് അറിയാം. ശക്തവും ഏകീകൃതവുമായ പ്രതിപക്ഷത്തിന്റെ അഭാവമാണ് പ്രശ്നം. പ്രതിഷേധരംഗത്തുള്ള പല യൂണിയനുകളുടെയും നേതൃത്വം ബിജെപി അനുകൂലമാണ്.
തര്‍ക്കിച്ചുതീരാത്ത കോൺഗ്രസ്
കോൺഗ്രസിൽ നേതൃത്വത്തിന്റെ ഇടയിൽ തന്നെയുള്ള തര്‍ക്കങ്ങളാണ് പ്രധാന പ്രതിസന്ധി. നിരവധി തവണ ഭരിച്ച കോൺഗ്രസ് കൂടുതൽ മുന്നോട്ടുവരാനുള്ള നിലയിലല്ല. ശക്തികേന്ദ്രമായിരുന്ന ഗ്രാമീണ മേഖലയിൽപോലും കോൺഗ്രസ് പിന്നോട്ടുപോവുകയാണ്. ആംആദ്മി പാര്‍ടി കര്‍ഷകരുടെ അടക്കമുള്ള വിഷയങ്ങളുയര്‍ത്തി ഉയര്‍ന്നുവരാൻ ശ്രമിക്കുന്നുണ്ട്. യുവാക്കള്‍ക്കിടയിൽ സ്വാധീനമുണ്ടെങ്കിലും അവര്‍ക്ക് ബിജെപിയുടെ മാനസികാവസ്ഥയാണ്. ബിജെപിക്കെതിരായ ആശയപരമായ കൂട്ടമല്ല അത്.
പ്രതികൂല സാഹചര്യങ്ങളിലും സിപിഐ എം ജനങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ മൂന്ന് സര്‍പഞ്ചുമാരെ ജയിപ്പിക്കാനായി. എസ്എഫ്ഐ നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായ സത്യേഷ ലെയുവ സബർഗന്ധ ജില്ലയിലെ വഡ്‍വാസ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ആവേശകരമാണ്.










0 comments