ക്രിസ്മസ് രാവിലും ആക്രമണങ്ങൾ; ഛത്തീസ്ഗഡിൽ അലങ്കാരങ്ങൾ തകർത്തു, യുപിയിൽ പള്ളിക്കുമുൻപിൽ ഹനുമാൻ ചാലിസ ചൊല്ലി | VIDEO

Screengrab
ന്യൂഡൽഹി: ക്രിസ്മസ് ദിനത്തിലും ക്രൈസ്തവ വേട്ട തുടർന്ന് ഹിന്ദുത്വവാദികൾ. രാജ്യത്ത് വിവിധിയിടങ്ങളിൽ ക്രൈസ്തവവിശ്വാസികൾക്കുനേരെയും ക്രിസ്മസ് ആഘോഷങ്ങൾക്കുനേരെയും ആക്രമണങ്ങളുണ്ടായി.
ഛത്തീസ്ഗഡിലെ റായ്പൂരിൽ ക്രിസ്മസ് അലങ്കാരങ്ങൾ ബജ്‍രംദൾ പ്രവർത്തകർ തകർത്തു. മുപ്പതിലേറെ പേരടങ്ങുന്ന സംഘമാണ് മാഗ്നെറ്റോ മാളിലെ അലങ്കാരങ്ങൾ നശിപ്പിക്കുകയും വിദ്വേഷമുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തത്. മാളിനുമുൻപിൽ സ്ഥാപിച്ചിരുന്ന സാന്റാ ക്ലോസിന്റെ രൂപവും അടിച്ചുതകർത്തു.
ഉത്തർപ്രദേശിലെ ബറേലിയിൽ ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ ഹിന്ദുത്വ സംഘടനകൾ ഹനുമാൻ ചാലിസ ചൊല്ലി പ്രകോപനനമുണ്ടാക്കി. ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി ബറേലി കന്റോൺമെന്റ് ഏരിയയിലെ പ്രശസ്തമായ പള്ളിക്ക് മുന്നിലായിരുന്നു സംഭവം. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഹിന്ദുത്വവാദികളുടെ പ്രകോപനം. ഇരുപതിലേറെ പേരടങ്ങുന്നസംഘം ഹനുമാൻ ചാലിസ ചൊല്ലുകയും 'ജയ് ശ്രീറാം' വിളികൾ ഉയർത്തുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
അസമിലെ നൽബാരി ജില്ലയിലെ സെന്റ് മേരീസ് സ്കൂളിൽ ക്രിസ്മസ് അലങ്കാരങ്ങൾ നശിപ്പിച്ചു. വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകരാണ് 'ജയ് ശ്രീറാം', 'ജയ് ഹിന്ദു രാഷ്ട്ര' മുദ്രാവാക്യങ്ങൾ വിളിച്ച് സ്കൂളിൽ അതിക്രമിച്ചുകയറുകയും അക്രമം നടത്തുകയും ചെയ്തത്. സ്കൂളിലെ ക്രിസ്മസ് അലങ്കാരങ്ങൾ അക്രമികൾ തീയിട്ടുനശിപ്പിച്ചു.
ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രിസ്‌മസ് ആഘോഷിക്കാൻ അനുവദിക്കാത്ത അനവധിസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിൽ എല്ലാം സംഘപരിവാർ സംഘടനകളുടെ അതിക്രമങ്ങൾക്ക് പൊലീസും അധികൃതരും ഒത്താശചെയ്യുകയാണ്. മധ്യപ്രദേശിലെ ജബൽപുരിൽ പള്ളിയിൽ കയറി കാഴ്‌ച പരിമിതി നേരിടുന്ന യുവതിയെ കൈയേറ്റം ചെയ്‌ത ബിജെപി ജില്ലാ വൈസ്‌പ്രസിഡന്റ് അഞ്‌ജു ഭാർഗവ ഉൾപ്പടെയുള്ളവർക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല. ക്രിസ്‌മസ്‌കാലത്തെ തീവ്രഹിന്ദുത്വവാദികളുടെ തേർവാഴ്‌ചയിൽ രാജ്യത്തെ ക്രൈസ്‌തവസമൂഹം ആശങ്കയിലും അമർഷത്തിലുമാണ്.










0 comments