ലേബർ കോഡുകൾ പിൻവലിക്കണം; ഹിമാചലിൽ ആംബുലൻസ് തൊഴിലാളികൾ പണിമുടക്കുന്നു

പ്രതീകാത്മകചിത്രം. photo credit: medical dialogues
സിംല : പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നും മിനിമം വേതനം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ഹിമാചൽ പ്രദേശിലെ ആംബുലൻസ് തൊഴിലാളികൾ അഞ്ച് ദിവസത്തെ പണിമുടക്ക് ആരംഭിച്ചു. പണിമുടക്ക് ആരംഭിച്ചതോടെ സംസ്ഥാനത്തുടനീളം ആംബുലൻസ് സേവനങ്ങൾ തടസപ്പെട്ടു. സിഐടിയുവുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള 108, 102 ആംബുലൻസ് തൊഴിലാളികളും തങ്ങൾക്കെതിരായ പീഡനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി ഛോട്ടാ ഷിംലയിൽ സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് നൂറുകണക്കിന് തൊഴിലാളികൾ ഒത്തുകൂടി. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാന ഏജൻസിയായ മെഡ്സ്വാൻ ഫൗണ്ടേഷന് കീഴിൽ ജോലി ചെയ്യുന്നവർ കടുത്ത ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും ഇത് ഉടൻ അവസാനിപ്പിക്കണമെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് വിജേന്ദർ മെഹ്‌റ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചു.
സർക്കാർ നിഷ്കർഷിക്കുന്ന മിനിമം വേതനം തൊഴിലാളികൾക്ക് നിഷേധിക്കുകയാണെന്നും ഓവർടൈം നഷ്ടപരിഹാരം കൂടാതെ 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാവുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഹിമാചൽ പ്രദേശ് ഹൈക്കോടതി, ലേബർ കോടതി, ഷിംലയിലെ സിജെഎം കോടതി, ലേബർ ഓഫീസ് എന്നിവയുടെ ഉത്തരവുകൾ ഉണ്ടായിരുന്നിട്ടും ചൂഷണം തുടരുകയാണെന്നും ശബ്ദമുയർത്തുന്ന മാനസിക പീഡനത്തിന് വിധേയരാകുന്നുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.
നിരവധി തൊഴിലാളികളെ മാസങ്ങളോളം കാരണമില്ലാതെ ജോലിയിൽ നിന്ന് മാറ്റിനിർത്തുന്നു. മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും നിർബന്ധിത അവധി നിഷേധിക്കുകയും ചെയ്യുന്നു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്), എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) എന്നിവയുടെ നടത്തിപ്പിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടെന്നും തൊഴിലാളികളുടെ വേതനത്തിൽ നിന്ന് പ്രതിമാസം ഏകദേശം 2,000 രൂപ നഷ്ടം സംഭവിക്കുന്നുണ്ടെന്നും മെഹ്‌റ പറഞ്ഞു. 12 മണിക്കൂർ ഷിഫ്റ്റുകൾക്ക് ഇരട്ടി ഓവർടൈം വേതനവും മിനിമം വേതനവും സർക്കാർ ഉറപ്പാക്കുന്നതുവരെയും നാല് ലേബർ കോഡുകൾ നിർത്തലാക്കുന്നതുവരെയും സമരം തുടരുമെന്ന് തൊഴിലാളികൾ പറഞ്ഞു.










0 comments