സാമ്പത്തിക പ്രതിസന്ധി: മുഖ്യമന്ത്രിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം വെട്ടി ഹിമാചൽ സർക്കാർ

ഹിമാചൽ പ്രദേശ് സർക്കാർ ലോഗോ Image credit : Wikipedia
ഷിംല: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഹിമാചൽ പ്രദേശ് സർക്കാർ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ശമ്പളം താൽക്കാലികമായി വെട്ടിക്കുറച്ചു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവിന്റെ ശമ്പളത്തിൽ 50 ശതമാനവും മന്ത്രിമാരുടേതിൽ 30 ശതമാനവും എം.എൽ.എമാരുടേതിൽ 20 ശതമാനവുമാണ് കുറവ് വരുത്തിയത്.
കൂടാതെ ചീഫ് സെക്രട്ടറി, ഡി.ജി.പി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ 30 ശതമാനവും വകുപ്പ് മേധാവികളുടേതിൽ 20 ശതമാനവും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നിർത്തലാക്കിയതിനെത്തുടർന്ന് സംസ്ഥാനം നേരിടുന്ന എണ്ണായിരം കോടി രൂപയുടെ നഷ്ടം നികത്താനാണ് ആറ് മാസത്തേക്ക് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തതെന്ന് സർക്കാർ വ്യക്തമാക്കി.
നിലവിലെ സാമ്പത്തിക വെല്ലുവിളി അതിജീവിക്കുന്ന മുറയ്ക്ക് തടഞ്ഞുവെച്ച തുക തിരികെ നൽകുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, സർവകലാശാലകൾ എന്നിവയോടും ഇതേ മാതൃക പിന്തുടരാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.










0 comments