കെഎസ്ആർടിസിയെ കരകയറ്റാൻ ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു; പരിശീലനത്തിന് ധാരണാപത്രം

തിരുവനന്തപുരം: പ്രിദർശിനി സൗജന്യ യാത്രാ പദ്ധതിയിലൂടെയുണ്ടായ നഷ്ടത്തിൽ നിന്ന് കെഎസ്ആർടിസിയെ കരകയറ്റാൻ കെഎസ്ആർടിസിയും ഐഐഎം കോഴിക്കോടുമായി കൈകോർക്കുന്നു. കെഎസ്ആർടിസിയുടെ പ്രവർത്തന മികവും യാത്രാ സേവനങ്ങളുടെ നിലവാരവും ഉയർത്തുന്നതിനായാണ് തീരുമാനമെന്നാണ് സർക്കാർ വാദം.
ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനും മാനേജ്മെന്റ് വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനുമായി ധാരണാപത്രം ഒപ്പിടാനുള്ള നടപടികൾ ആരംഭിച്ചു. ഗതാഗത മന്ത്രി സി പി ജോണിന്റെയും ഐഐഎം ഡയറക്ടറുടെയും കെഎസ്ആർടിസി സിഎംഡിയുടെയും നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം. കെഎസ്ആർടിസി തയാറാക്കിയ ധാരണാപത്രത്തിന്റെ കരട് ഐഐഎം ഡയറക്ടർക്ക് കൈമാറി. വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് മാനേജ്മെന്റ് പരിശീലനവും നേതൃത്വ വികസനവും നൽകും.
ഐടി, സാങ്കേതികം, അക്കൗണ്ട്സ് തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്ക് പുറമെ യാത്രക്കാരുമായി നേരിട്ട് ഇടപെടുന്ന ഡ്രൈവർമാർ, കണ്ടക്ടർമാർ,സ്റ്റേഷൻ മാസ്റ്റർമാർ എന്നിവർക്കും പ്രത്യേക പരിശീലനം നൽകും. ആശയവിനിമയം, സുരക്ഷാബോധം എന്നിവയ്ക്കൊപ്പം സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവരോടുള്ള മെച്ചപ്പെട്ട സേവനവും പരിശീലനത്തിന്റെ ഭാഗമാകും.
പരിശീലന ഫീസ്, പഠനസാമഗ്രികൾ, താമസ സൗകര്യം എന്നിവയുൾപ്പെടെയുള്ള വിശദമായ രൂപരേഖ ഐഐഎം സമർപ്പിച്ചിട്ടുണ്ട്. യാത്രക്കാരുടെ അഭിപ്രായ സർവേകൾ, ഓൺലൈൻ സേവനങ്ങളുടെ വിപുലീകരണം, നിർമിത ബുദ്ധി, ഡാറ്റ അനലിറ്റിക്സ് തുടങ്ങിയവയുടെ സഹായത്തോടെ കെഎസ്ആർടിസിയുടെ പ്രവർത്തന സംവിധാനങ്ങൾ മെച്ചപ്പെടുത്താനും പദ്ധതിയുണ്ട്. വിഴിഞ്ഞം തുറമുഖം, ദേശീയപാത വികസനം എന്നിവയിലൂടെ ഉണ്ടാകുന്ന പുതിയ ലോജിസ്റ്റിക്സ് സാധ്യതകൾ കെഎസ്ആർടിസിക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പഠനങ്ങളും നടത്തും. ഐഐഎം വിദ്യാർഥികൾക്ക് കെഎസ്ആർടിസിയിൽ ഇന്റേൺഷിപ്പിനുള്ള അവസരവും ഒരുക്കുന്നുണ്ട്.









0 comments