ad
Deshabhimani

ഹിമാചൽ പ്രദേശിലെ കാലവർഷക്കെടുതി: 256 മരണം; 1202 കോടിയിലധികം രൂപയുടെ നാശനഷ്ടം

himachal pradesh rain
വെബ് ഡെസ്ക്

Published on Aug 31, 2026, 07:44 PM | 1 min read

ഷിംല: ഹിമാചൽ പ്രദേശിൽ നടപ്പുവർഷത്തെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 256 ആയി ഉയർന്നതായി സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ പുറത്തുവിട്ട കണക്കുകൾ. ജൂൺ 30 മുതൽ ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ സംസ്ഥാനത്ത് 1,202.13 കോടി രൂപയുടെ സാമ്പത്തിക നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.


പ്രകൃതിദുരന്തങ്ങളിലും അപകടങ്ങളിലുമായി 455 പേർക്ക് പരിക്കേൽക്കുകയും മൂന്നുപേരെ കാണാതാവുകയും ചെയ്തു. ആകെയുള്ള 256 മരണങ്ങളിൽ 105 എണ്ണം മഴക്കെടുതിയും പ്രകൃതിദുരന്തങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടതാണ്, അതേസമയം 151 പേർ ഈ കാലയളവിൽ ഉണ്ടായ റോഡപകടങ്ങളിലാണ് മരണപ്പെട്ടത്.


പ്രകൃതിദുരന്തങ്ങളാൽ മരിച്ച 105 പേരിൽ 33 പേർ മരങ്ങളിൽ നിന്നോ കുത്തനെയുള്ള പാറകളിൽ നിന്നോ വീണാണ് മരിച്ചത്. 18 പേർ മണ്ണിടിച്ചിലിലും, 13 പേർ വെള്ളത്തിൽ മുങ്ങിയും, 11 പേർ പാമ്പുകടിയേറ്റും, 10 പേർ വൈദ്യുതാഘാതമേറ്റുമാണ് മരിച്ചത്. പ്രകൃതിദുരന്തങ്ങൾ മൂലമുള്ള മരണങ്ങളിൽ കാൻഗ്ര, ഷിംല ജില്ലകളിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് (16 വീതം). സിർമൂർ, ലാഹോൾ-സ്പിതി ജില്ലകളിൽ 14 പേർ വീതവും മരണപ്പെട്ടു.


റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ഷിംല, സിർമൂർ ജില്ലകളിലാണ് (19 വീതം), ചംബ, ഉന ജില്ലകളിൽ 18 വീതം മരണങ്ങളും നടന്നു. കാലവർഷം പൊതുജനസൗകര്യങ്ങൾക്കും സ്വകാര്യ സ്വത്തുക്കൾക്കും വൻ നാശനഷ്ടമാണ് ഉണ്ടാക്കിയത്. പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും ഉയർന്ന നഷ്ടം സംഭവിച്ചത് ഏകദേശം 914.76 കോടി രൂപയുടെ നാശനഷ്ടം വകുപ്പ് റിപ്പോർട്ട് ചെയ്തു.


മണ്ഡിയിൽ 32ഉം കുളൂവിൽ 16ഉം ഉൾപ്പെടെ സംസ്ഥാനത്തൊട്ടാകെ 76 റോഡുകൾ ഗതാഗതയോഗ്യമല്ലാതായി തുടരുന്നുണ്ടെങ്കിലും ദേശീയ പാതകളിലൊന്നും തടസ്സമില്ല. മണ്ഡി ജില്ലയിലെ ഗോഹർ സബ്‌ഡിവിഷനിലെ അഞ്ച് ട്രാൻസ്‌ഫോർമറുകൾ ഒഴികെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home