ഹിമാചലിൽ സർക്കാർ ജീവനക്കാർക്ക് വസ്ത്ര നിയന്ത്രണം

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ് വിന്ദർ സിങ് സുഖു
തിരുവനന്തപുരം : ജീവനക്കാരുടെ വസ്ത്ര സ്വാതന്ത്ര്യത്തിലടക്കം കടുത്ത നിയന്ത്രണങ്ങളുമായി ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ. വ്യക്തിസ്വാതന്ത്ര്യത്തെയും ജനാധിപത്യ മൂല്യങ്ങളെയും കുറിച്ച് ദേശീയതലത്തിൽ വാചാലരാകുന്ന കോൺഗ്രസ് പാർട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് ജീവനക്കാർക്ക് മേൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നത്.
ഓഫീസുകളിലും കോടതികളിലും ജീൻസ്, ടീ-ഷർട്ടുകൾ എന്നിവ നിരോധിച്ചു. സോഷ്യൽ മീഡിയയിൽ സർക്കാർ നയങ്ങളെക്കുറിച്ച് അഭിപ്രായം പറയരുതെന്നും ജീവനക്കാർക്ക് നിർദേശമുണ്ട്.
ജോലിയിലെ പ്രകടനത്തേക്കാൾ ഉപരിയായി വസ്ത്രധാരണത്തിന് അമിത പ്രാധാന്യം നൽകുന്ന കാലഹരണപ്പെട്ട രീതിയാണ് സുഖ് വിന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ തുടരുന്നത്.
ചീഫ് സെക്രട്ടറി സഞ്ജയ് ഗുപ്ത പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ സർക്കാർ ജീവനക്കാരും ഔപചാരിക വസ്ത്രം ധരിക്കണമെന്ന് നിർബന്ധിക്കുന്നു. മാത്രമല്ല മാന്യമായ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കണമെന്നും പറയുന്നു. ഓഫീസുകളിലോ കോടതിയിൽ ഹാജരാകുമ്പോഴോ സ്വാഭാവിക വസ്ത്രങ്ങൾ ധരിക്കുന്നത് വ്യക്തമായി വിലക്കുന്നുണ്ട്.
പുരുഷന്മാർ കോളറുള്ള ഷർട്ടുകൾ, പാന്റ്സ് അല്ലെങ്കിൽ ട്രൗസറുകൾ, ഷൂസ് അല്ലെങ്കിൽ സാൻഡൽസ് പോലുള്ള ശരിയായ പാദരക്ഷകൾ എന്നിവ ധരിക്കണം. സ്ത്രീകൾ സാരി, ഫോർമൽ വേഷങ്ങൾ, സൽവാറുകൾ, ചുരിദാറുകൾ അല്ലെങ്കിൽ ദുപട്ടയോകൂടിയ കുർത്തകൾ ധരിക്കണം. സ്ത്രീകളുടെ പാദരക്ഷകളിലും നിബന്ധനയുണ്ട്. ജീൻസും ടീ-ഷർട്ടുകളും അനുവദനീയമല്ലെന്ന് സർക്കാർ വ്യക്തമാക്കി.
ജീവനക്കാർ സാധാരണ വസ്ത്രം ധരിച്ച് ജോലി സംബന്ധമായ കാര്യങ്ങളിൽ പങ്കെടുക്കരുതെന്നും സർക്കാർ അറിയിച്ചു. മുൻകൂർ അനുമതിയില്ലാതെ വ്യക്തിഗത സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ഒരു ഔദ്യോഗിക വിവരവും പങ്കിടരുതെന്ന് ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ അച്ചടക്കം പാലിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അച്ചടക്കത്തിന്റെ പേരിൽ വ്യക്തിപരമായ ഇഷ്ടങ്ങളെയും വിമർശനങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമമാണിത്.










0 comments