രാഷ്ട്രപതിയെ സേനാമേധാവികള്‍ ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ അറിയിച്ചു
അതിർത്തിയിൽ ജാഗ്രത

ന്യൂഡൽഹി
അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സുരക്ഷാകാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി (സിസിഎസ്) ബുധനാഴ്‌ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ യോഗം ചേർന്നു. പിന്നീട്, മന്ത്രിസഭാ യോഗവും ചേർന്നു. വെടിനിർത്തലിനുശേഷം അതിർത്തി ശാന്തമാണെങ്കിലും സൈന്യവും ബിഎസ്‌എഫ് അടക്കമുള്ള കേന്ദ്രസേനകളും ജാഗ്രത തുടരുകയാണ്. സംയുക്ത സേനാമേധാവിയും മൂന്ന് സേനാമേധാവികളും രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സന്ദർശിച്ച് ഓപ്പറേഷൻ സിന്ദൂറിന്റെ വിശദാംശങ്ങൾ അറിയിച്ചു.
അമേരിക്കയുടെ സമ്മർദത്തിന് വഴങ്ങിയാണ് ഇന്ത്യ വെടിനിർത്തലിന് തയ്യാറായതെന്ന വിമർശം പ്രതിപക്ഷം ശക്തമായി ഉന്നയിക്കുന്ന പശ്‌ചാത്തലത്തിൽ കൂടിയാണ് സിസിഎസും മന്ത്രിസഭാ യോഗവും ചേർന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത് നാണക്കേടായെന്ന അഭിപ്രായം സർക്കാരിലെയും ഭരണകക്ഷിയായ ബിജെപിയിലെയും പല മുതിർന്ന നേതാക്കൾക്കുമുണ്ട്.
സർക്കാരിനെതിരായി ഉയരുന്ന വിമർശനങ്ങൾ പ്രതിരോധിക്കുന്നതിനായി ഓപ്പറേഷൻ സിന്ദൂർ വിജയാഘോഷം സജീവമായി തുടരാനാണ് സർക്കാരിന്റെയും ബിജെപിയുടെയും തീരുമാനം.










0 comments