ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കില്ലെന്ന് ആവർത്തിച്ച് ആരോഗ്യമന്ത്രി ജെ പി നദ്ദ


സ്വന്തം ലേഖകൻ
Published on Mar 29, 2025, 08:11 AM | 1 min read
ന്യൂഡൽഹി: ആശാവർക്കർമാരുടെ വേതനം സമീപകാലത്തൊന്നും വർദ്ധിപ്പിക്കാൻ കഴിയില്ലെന്ന നിലപാട് ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. ലോക്‌സഭയിൽ സമാജ്‌വാദി പാർടി അംഗം ധർമേന്ദ്രയാദവിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ് ജെ പി നദ്ദ മുൻ നിലപാട് ആവർത്തിച്ചത്.
‘ആയുഷ്‌മാൻ ഭാരത് പദ്ധതിയിൽ ആശാവർക്കർമാരെയും അംഗൻവാടി വർക്കർമാരെയും ഹെൽപ്പേഴ്‌സിനേയും കുടുംബങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ജീവൻഭീമായോജനയിലും അംഗങ്ങളാക്കിയിട്ടുണ്ട്. ഇതിലൂടെ അവരുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. അവർക്കുള്ള സ്‌റ്റൈപ്പൻഡുകളിൽ എൻഎച്ച്‌എം മിഷൻ സ്‌റ്റിയറിങ്ങ് ഗ്രൂപ്പ് കാലാകാലങ്ങളിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ഈ നടപടി ഭാവിയിലും തുടരും’– ജെ പി നദ്ദ പറഞ്ഞു.
നേരത്തെ, ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുന്ന കാര്യം ഞങ്ങളുടെ പരിഗണനയിലുണ്ടെന്ന് ജെ പി നദ്ദ രാജ്യസഭയിൽ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ, ‘ആശാവർക്കർമാരുടെ വേതനം ഉടൻ വർദ്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ ഉറപ്പ് നൽകിയതായി’ കേരളത്തിലെ ചില മാധ്യമങ്ങൾ വാർത്ത നൽകി. എന്നാൽ, ഇതിന് ശേഷം വേതനം അടുത്തകാലത്തൊന്നും വർദ്ധിപ്പിക്കില്ലെന്ന നിലപാടാണ് ആരോഗ്യമന്ത്രി പാർലമെന്റിൽ സ്വീകരിച്ചിട്ടുള്ളത്.










0 comments