മൂത്രം നിറച്ച കുപ്പികൾ, 8000 ടൺ പ്ലാസ്റ്റിക്; കൻവാർ യാത്രയ്ക്ക് പിന്നാലെ മാലിന്യക്കൂമ്പാരമായി ഹരിദ്വാർ

ഹരിദ്വാർ: കൻവാർ യാത്രയ്ക്ക് സമാപനമായപ്പോൾ മാലിന്യക്കൂമ്പാരമായി ഹരിദ്വാർ. ഉത്തരാഖണ്ഡിലെ തീർഥാടനസ്ഥലത്ത് ഏകദേശം അഞ്ച് കോടി തീർഥാടകരാണ് ഇത്തവണ എത്തിയത്. ഗംഗാ നദിയിൽ നിന്ന് വെള്ളം ശേഖരിക്കാനെത്തിയ തീർഥാടകർ വസ്ത്രങ്ങളു ഭക്ഷണപ്പൊതികളും വെള്ളക്കുപ്പികളും ഉൾപ്പെടെയുള്ളവ തീരത്ത് തന്നെ ഉപേക്ഷിച്ചു. ഇതോടെ പ്രദേശത്ത് മാലിന്യം കുന്നുകൂടുകയായിരുന്നു.
വസ്ത്രം മാറാനായി നിർമിച്ചിരിക്കുന്ന മുറികളിൽ നൂറുകണക്കിന് മൂത്രം നിറച്ച കുപ്പികൾ കണ്ടെത്തി. കൈയുറകളോ, മാസ്കുകളോ ഇല്ലാതെ അവ വൃത്തിയാക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 8000 ടൺ മാലിന്യക്കൂമ്പാരങ്ങളാണ് നീക്കം ചെയ്യാനുള്ളതെന്ന് മുനിസിപ്പൽ കൗൺസിൽ അറിയിച്ചു. 7000 ടൺ വൃത്തിയാക്കിയെന്നും അവർ അവകാശപ്പെട്ടു.
ഉത്തരകാശിയിലെ ഗംഗോത്രിയിൽ 57,000 തീർഥാടകർ എത്തിയതായാണ് കണക്കാക്കപ്പെടുന്നത്. യാത്രകഴിഞ്ഞ് മടങ്ങുന്ന തീർഥാടകർ വഴിയിൽ വസ്ത്രങ്ഹളും പ്ലാസ്റ്റിക് കുപ്പികളും ഉപേക്ഷിച്ചതോടെയാണ് സ്ഥിതിഗതിഗൾ മോശമായത്. പരിസ്ഥിതി ലോല മേഖലയിൽ ടൺ കണക്കിന് മാലിന്യം അടിഞ്ഞുകൂടിയത് സസ്യജന്തുജാലങ്ങൾക്കും വലിയ ഭീഷണിയാണ്.
ഗംഗോത്രി പ്ലാസ്റ്റിക് രഹിത മേഖലയായിട്ടും ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഇവിടെ കൂടിക്കിടക്കുന്നത്. തീർഥാടന വേളയിൽ കൃത്യമായ മാലിന്യ നിർമാർജനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതിനാലാണ് ഇത്രയും വലിയ പ്രതിസന്ധിയുണ്ടായതെന്നാണ് ആരോപണം.










0 comments