പോളിങ് ബൂത്തിലെ സിസിടിവി ദൃശ്യം കൈമാറില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ

ന്യൂഡൽഹി
എല്ലാ പോളിങ് കേന്ദ്രങ്ങളിലും നൂറുശതമാനം ‘വെബ്‌കാസ്‌റ്റിങ്’ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സിസിടിവി ദൃശ്യങ്ങൾ വ്യക്തികൾക്കോ പാർടികൾക്കോ നൽകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോടതി ആവശ്യപ്പെട്ടാൽ മാത്രം സിസിടിവി ദൃശ്യങ്ങൾ കൈമാറും.
രാജ്യവ്യാപകമായി നടപ്പാക്കുന്ന എസ്‌ഐആറിന്റെ സമയക്രമം ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും സാഹചര്യങ്ങൾ കണക്കിലെടുത്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാർ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. എസ്‌ഐആർ പ്രക്രിയയിൽ ആധാർ മതിയായ രേഖയല്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു.
പോളിങ് സമയം കഴിഞ്ഞശേഷം പോളിങ് ശതമാനം കുതിച്ചുയരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ ഗ്യാനേഷ്‌കുമാറിന് സാധിച്ചില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ ഇന്റർനെറ്റ്, മൊബൈൽ സേവനങ്ങൾ ഒരുകുടക്കീഴിലാക്കുന്ന ‘ഇസിഐനെറ്റ്’ സംവിധാനം നിലവിൽ വരുന്നതോടെ പോളിങ് ശതമാനം ഉൾപ്പടെയുള്ള വിശദാംശങ്ങൾ വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പ്രതികരിച്ചു.
ബുർഖ ധരിച്ചെത്തുന്ന വോട്ടർമാരെ പരിശോധിക്കുമോയെന്ന ചോദ്യത്തിന് എല്ലാ പോളിങ് സ്‌റ്റേഷനിലും അങ്കണവാടി ജീവനക്കാരുടെ സേവനമുണ്ടാകുമെന്നും ആവശ്യമെങ്കിൽ പരിശോധനയുണ്ടാകുമെന്നും കമീഷണർ പറഞ്ഞു.










0 comments