ഭാര്യയുടെ മരണം വയറുവേദനയെന്ന് പറഞ്ഞു; കഴുത്തിലെ പാടുകൾ ഭർത്താവിനെ കുടുക്കി

പ്രതീകാത്മക ചിത്രം
ഗുരുഗ്രാം: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ 21കാരനായ ഭർത്താവ് ഗുരുഗ്രാമിൽ അറസ്റ്റിലായി. ഭാര്യയുടെ സ്വഭാവത്തെ സംശയിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
ഷാലു എന്ന യുവതിയെ തിങ്കളാഴ്ച ഭർത്താവ് ഹേമന്ത് ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലായിരുന്നു. കടുത്ത വയറുവേദനയെ തുടർന്നാണ് മരണമെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞത്. എന്നാൽ മൃതദേഹം പരിശോധിച്ച പൊലീസ് കഴുത്തിൽ പരിക്കുകളുടെ പാടുകൾ കണ്ടെത്തിയതോടെ കൊലപാതക സംശയം ഉയർന്നു.
ഷാലുവിന്റെ പിതാവിന്റെ പരാതിയിൽ ഭോൻഡ്സി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 2025ലാണ് ഷാലുവും ഹേമന്തും വിവാഹിതരായതെന്നും ഇരുവരും തൊഴിലാളികളായി ജോലി ചെയ്തിരുന്നതായും പൊലീസ് അറിയിച്ചു.
ചോദ്യം ചെയ്യലിൽ ഭാര്യയുടെ സ്വഭാവത്തെ സംശയിച്ചിരുന്നതായി ഹേമന്ത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സ്കാർഫ് ഉപയോഗിച്ച് കഴുത്തുഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സംഭവത്തിൽ ഉപയോഗിച്ചതായി കരുതുന്ന സ്കാർഫ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ്.










0 comments