ഗൊണ്ടോള അപകടം; കുടുങ്ങിയത് 300ഓളം വിനോദ സഞ്ചാരികൾ; 179 പേരെ രക്ഷപ്പെടുത്തി

Photo Credit: ANI
ശ്രീനഗർ: ജമ്മു കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഗൊണ്ടോള അപകടത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ഏകദേശം 300 വിനോദസഞ്ചാരികളാണ് 65 ക്യാബിനുകളിലായി വായുവിൽ കുടുങ്ങിയത്. ചില ക്യാബിനുകൾ 500 അടി വരെ ഉയരത്തിലായിരുന്നെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ 179 പേരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് കേബിൾ കാർ സർവീസിൽ സാങ്കേതിക തകരാർ ഉണ്ടായത്. കനത്ത മഴ രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയായി.
അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), പൊലീസ്, സൈന്യം എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. അദ്ദേഹം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
അമിതഭാരമാണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഗോണ്ടോള സർവാസ് നിർത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനുവരിയിൽ സാങ്കേതിക തകരാർ കാരണം സർവീസ് നിർത്തിവെച്ചിരുന്നു. 2017 ജൂണിലും ഗോണ്ടോള അപകടം നടന്നിരുന്നു. മരം വീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചിരുന്നു.










0 comments