ക്രൂഡ് ഓയിൽ ചോര്‍ത്താൻ ശ്രമിക്കുന്നതിനിടെ വിഷവാതക പ്രവാഹം; നൈജീരിയയിൽ 37 പേര്‍ മരിച്ചു

അബുജ: നൈജീരിയയിൽ എണ്ണ സമ്പന്നമായ റിവേഴ്സ് സ്റ്റേറ്റ് പ്രദേശത്ത് ക്രൂഡ് ഓയിൽ ചോര്‍ത്താൻ ശ്രമിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് 37 പേര്‍ മരിച്ചു. ക്രൂഡ് ഓയിൽ പൈപ്പ് ലൈനുകളിൽ ചേര്‍ച്ചയുണ്ടാക്കി എണ്ണ മോഷ്ടിക്കുന്ന ടാപ്പിങ് കേന്ദ്രത്തിലാണ് ദുരന്തം. റിവേഴ്സ് സ്റ്റേറ്റിലെ ഒക്രിക മെയിൻ ലാൻഡിലെ ഒകാരി ജെട്ടിക്ക് ചേര്‍ന്നാണിത്. പ്രദേശിക സന്നദ്ധ സംഘടനയായ യൂത്ത്സ് ആൻഡ് എൻവയോൺമെന്റൽ അഡ്വക്കസി സെന്റർ' ആണ് വാര്‍ത്ത പുറത്തു വിട്ടത്.
സംഘടന പുറത്തു വിട്ട വിവരം അനുസരിച്ച് ഇനിയും നിരവധി പേരെ കണ്ടെത്താനുണ്ട്. നൈജീരിയയിൽ ക്രൂഡ് ഓയിൽ പൈപ്പ് ലൈനിൽ ദ്വാരങ്ങൾ വീഴ്ത്തി എണ്ണ കവരുന്നത് അപകടങ്ങൾക്ക് ഇടയാക്കാറുണ്ട്. വിഷ വാതകം ശ്വസിച്ചും തീ പിടിത്തം മൂലവുമാണ് അധിക മരണങ്ങളും ഉണ്ടാവാറ്. ആഫ്രിക്കയിലെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യമാണ്.
ടാപിങ് കേന്ദ്രങ്ങളിൽ നിന്ന് എണ്ണ മോഷ്ടിച്ച് ബോട്ടുകൾ വഴിയാണ് കടത്തുന്നത്. ഹൈഡ്രജൻ സൾഫൈഡ്, പെട്രോളിയം ഹൈഡ്രോ കാര്‍ബൺ ബാഷ്പം, ഓക്സിജൻ നഷ്ടം, ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള വാതക ചേര്‍ച്ച എന്നിവയാണ് ഇത്തരം സന്ദര്‍ഭങ്ങളിൽ അപടകരമായി മാറുന്നത്. ഹൈഡ്രജൻ സൾഫൈഡ് പോലുള്ള വാതകങ്ങൾ ഉയര്‍ന്ന സാന്ദ്രതയിൽ പുറത്തെത്തുന്നതിനാൽ ഇതിന്റെ ഗന്ധം പിടിച്ചെടുക്കാൻ പോലും കഴിയില്ല. ഈ സാഹചര്യത്തിൽ ഉടനെ മരണം സംഭവിക്കാം.

നൈജീരിയയിൽ എണ്ണ ഉൽപാദനവും വിതരണവും സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. NNPC (Nigerian National Petroleum Company), അന്താരാഷ്ട്ര കമ്പനികളായ Shell, TotalEnergies, ExxonMobil തുടങ്ങിയവയുടെ സംയുക്ത സംരംഭങ്ങൾ ഇവ നിയന്ത്രിക്കുന്നു. പ്രദേശത്തെ പ്രാദേശിക സംഘങ്ങളും ക്രിമിനൽ നെറ്റ്‌വർക്കുകളും ചേർന്ന് കമ്പനികളുടെയോ സർക്കാരിന്റെയോ പൈപ്പ് ലൈനുകൾ തുളച്ച് അനധികൃതമായി ക്രൂഡ് ഓയിൽ മോഷ്ടിക്കുന്നത് പതിവാണ്.









0 comments