എയർബസ് അഴിമതിക്കേസ്; ശ്രീലങ്കൻ മുൻ പ്രസിഡന്റിന്‍റെ മകന്‍ അറസ്റ്റിൽ

കൊളംമ്പോ : അഴിമതിക്കേസിൽ ശ്രീലങ്കൻ മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ മകനും എംപിയുമായ നമൽ രാജപക്സെ അറസ്റ്റിൽ. 2013 ലെ എയർബസ് വിമാന ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ശ്രീലങ്കൻ അഴിമതി വിരുദ്ധ ഏജൻസിയായ 'സിയാബോക്' നമലിനെ അറസ്റ്റ് ചെയ്തത്. ശ്രീലങ്കൻ എയർലൈൻസിനായി എയർബസ് വിമാനങ്ങൾ വാങ്ങിയതിൽ അഴിമതി നടത്തിയെന്നാണ് കേസ്. ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാജപക്സെയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
2005 മുതൽ 2015 വരെയുള്ള കാലയളവിൽ മഹിന്ദ രാജപക്സെ പ്രസിഡന്റായിരുന്നപ്പോഴാണ് എയർബസ് വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വിവാദം. ഇതുമായി ബന്ധപ്പെട്ട് മുൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയെയും മെയ് മാസത്തിൽ അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്തിരുന്നു.
വിമാനക്കച്ചവടത്തിന്റെ കമ്മീഷൻ തുക ശ്രീലങ്കയിലെ ഉന്നത ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും യൂറോപ്യൻ നിർമ്മാതാക്കൾ കൈമാറി എന്നാണ് പ്രധാന ആരോപണം. നാമൽ രാജപക്സെയ്ക്ക് ഏകദേശം അഞ്ച് ലക്ഷം ഡോളർ നൽകിയതായി മുൻ ശ്രീലങ്കൻ എയർലൈൻസ് ചീഫ് എക്സിക്യൂട്ടീവ് കപില ചന്ദ്രസേന അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് കപില ചന്ദ്രസേന ഈ മൊഴി പിൻവലിക്കുകയായിരുന്നു. ഇക്കഴിഞ്ഞ മെയിൽ ചന്ദ്രസേനയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അതേസമയം, അഴിമതി ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി രാജപക്സെ കുടുംബം ആരോപണങ്ങലെയെല്ലാം തള്ളി. തങ്ങൾ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് കുടുംബം പറഞ്ഞു.









0 comments