ഗിർ വനത്തിൽ അണുബാധ ഭീതി; നാല് സിംഹക്കുട്ടികൾ ചത്തു, 17 സിംഹങ്ങൾ നിരീക്ഷണത്തിൽ

എ ഐ പ്രതീകാത്മക ചിത്രം
ഗാന്ധിനഗർ: ഗുജറാത്തിലെ ഗിർ വനമേഖലയിൽ അണുബാധയെത്തുടർന്ന് നാല് സിംഹക്കുട്ടികൾ ചത്തു. രോഗവ്യാപനം തടയുന്നതിനായി 17 സിംഹങ്ങളെ അധികൃതർ ഐസൊലേഷനിലേക്ക് മാറ്റി. ഏഷ്യൻ സിംഹങ്ങളുടെ ലോകത്തിലെ ഏക സ്വാഭാവിക ആവാസകേന്ദ്രമായ ഗിറിൽ രോഗബാധ റിപ്പോർട്ട് ചെയ്തതോടെ വനംവകുപ്പും ആരോഗ്യവിദഗ്ധരും അതീവ ജാഗ്രതയിലാണ്.
സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ബുധനാഴ്ച ഗാന്ധിനഗറിൽ അടിയന്തര ഉന്നതതല യോഗം വിളിച്ചുചേർത്തു. ഗിർ വനമേഖലയിലെ വിവിധ ഭാഗങ്ങളിലാണ് സിംഹ കുട്ടികളുടെ മരണം സംഭവിച്ചതെന്ന് വനം-പരിസ്ഥിതി പ്രിൻസിപ്പൽ സെക്രട്ടറി വിനോദ് റാവു യോഗത്തിൽ അറിയിച്ചു. ഗിർ ഗധാഡ, ബാബറിയ പ്രദേശങ്ങളുടെ 10 കിലോമീറ്റർ ചുറ്റളവിലുള്ള സിംഹങ്ങളെ നിലവിൽ തീവ്ര നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്.
അംറേലി, ഭാവ്‌നഗർ ജില്ലകളിലെ സിംഹങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ദിവസേനയുള്ള റിപ്പോർട്ടുകൾ വനംവകുപ്പ് ശേഖരിച്ചു വരികയാണ്. മൃഗങ്ങളിൽ കടുത്ത ബലഹീനത, ചുമ, മൂക്കൊലിപ്പ് എന്നിവയ്ക്ക് കാരണമാകുന്നതും ടിക്സ് വഴി പകരുന്നതുമായ 'ബാബേസിയ' അണുബാധ മൂലമാണ് രണ്ട് സിംഹക്കുട്ടികൾ മരിച്ചതെന്ന് വനം മന്ത്രി അർജുൻ മോദ്‌വാഡിയ വ്യക്തമാക്കി. 2025ലെ ഏറ്റവും പുതിയ സെൻസസ് പ്രകാരം 891 ഏഷ്യാറ്റിക് സിംഹങ്ങളാണ് ഗുജറാത്തിലുള്ളത്.











0 comments