പശുക്കടത്താരോപിച്ച് ആക്രമണം; ശ്രീരാമ സേനക്കാരെ തെങ്ങിൽ കെട്ടിയിട്ട് യുവാക്കൾ

photo credit: pti
ബംഗളൂരു: കാർഷിക ആവശ്യങ്ങൾക്കായി വാങ്ങിയ കന്നുകാലികളെ പശുക്കടത്തെന്നാരോപിച്ച് പിന്തുടർന്ന് ആക്രമിച്ച ശ്രീരാമ സേനക്കാരെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു. ശനിയാഴ്ച ഹുക്കേരി താലൂക്കിലെ ഇംഗാലി ഗ്രാമത്തിലാണ് സംഭവം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പരാതിയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. അനധികൃത കന്നുകാലി കടത്ത് തടയാൻ ശ്രമിച്ചതിനാണ് യുവാക്കൾ തല്ലിയതെന്നാണ് സേനക്കാരുടെ വാദം.
യുവാക്കൾ വളർത്താനായി വാങ്ങിയ കന്നുകാലികളെയാണ് ശ്രീരാമസേനക്കാർ തടഞ്ഞത്. അനധികൃതമായി പശുക്കളെ കൊണ്ടുപോകുകയാണെന്ന് പറഞ്ഞ് കന്നുകാലികളടങ്ങുന്ന വാഹനം ഹുക്കേരി പൊലീസ് സ്റ്റേഷനിലേക്ക് സേനക്കാർ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് പൊലീസ് കന്നുകാലികളെ ബെലവിയിലെ ഒരു ഗോശാലയിലേക്ക് അയച്ചു. പിന്നീട് യുവാക്കൾ അവിടെയുള്ള അധികാരികളോട് കാർഷിക ആവശ്യങ്ങൾക്കായി ഒരു മേളയിൽ നിന്ന് കന്നുകാലികളെ വാങ്ങിയതാണെന്ന് ബോധ്യപ്പെടുത്തി. ഗോശാല അധികാരികൾ കന്നുകാലികളെ യുവാക്കൾക്ക് കൈമാറി.
ഇതിൽ രോഷാകുലരായ സേനക്കാർ പശുക്കളെ കൊണ്ടുപോകുന്ന വാഹനം പിന്തുടരുകയും ആക്രമിക്കുകയുമായിരുന്നു. സംഭവത്തിൽ ശ്രീരാം സേനക്കാർ ഇതുവരെ പരാതി നൽകിയിട്ടില്ല. സേന അംഗങ്ങൾ ഒരു സ്ത്രീയോട് മോശമായി പെരുമാറിയതായി ചില യുവാക്കൾ പറഞ്ഞിരുന്നെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് ഡോ. ഭീമശങ്കർ ഗുലേദ് പറഞ്ഞു.










0 comments