ലഹരി ഉപയോഗം ചോദ്യം ചെയ്തു; മുത്തശ്ശിയെ കൊന്ന് ചെറുമകൻ, പ്രതിയെ വെടിവെച്ച് വീഴ്ത്തി പൊലീസ്

ഷിമോഗ: ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിൽ അറുപതുകാരിയായ മുത്തശ്ശിയെ ചെറുമകൻ അതിദാരുണമായി കൊലപ്പെടുത്തി. കർണാടകയിലെ ഷിമോഗയിലാണ് നാടിനെ നടുക്കിയ സംഭവം. അണ്ണാനഗർ സ്വദേശി സുശീലാമ്മ (60) ആണ് കൊല്ലപ്പെട്ടത്. ഇരുപത്തിയഞ്ചുകാരനായ ചെറുമകൻ കിഷോർ ആണ് ക്രൂരകൃത്യം നടത്തിയത്.
കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ച് വീഴ്ത്തിയാണ് പിടികൂടിയത്. ലഹരിമരുന്നിന് അടിമയായ കിഷോർ, കല്ലുകൊണ്ട് ഇടിച്ചാണ് സുശീലാമ്മയുടെ ജീവനെടുത്തത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാവുകയും ഇത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു.
കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചതിന് കിഷോറിന്റെ പേരിൽ നേരത്തെ തന്നെ നിരവധി കേസുകൾ പൊലീസിൽ നിലവിലുണ്ട്. കൊലപാതകം നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും ഒളിവിൽ പോയ പ്രതിയെ പൊലീസ് വൈകാതെ തന്നെ കണ്ടെത്തിയിരുന്നു.
ഒളിയിടത്തിൽ വെച്ച് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് പ്രതിയെ കീഴടക്കാൻ ഉദ്യോഗസ്ഥർ വെടിയുതിർത്തത്.
കിഷോറിന്റെ കാലിലാണ് വെടിയേറ്റത്. പരിക്കേറ്റ പ്രതിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.











0 comments