print edition ഗ്രഹാം സ്റ്റെയ്‌ൻസിനെയും മക്കളെയും ചുട്ടുകൊന്ന സംഭവം: മുഖ്യകുറ്റവാളി ദാരാ സിങ് ജയിലിന് പുറത്തേക്ക്

ഭുവനേശ്വർ: ഓസ്‌ട്രേലിയൻ മിഷണറി ഗ്രഹാം സ്റ്റെയ്‌ൻസിനെയും പത്തും ഏഴും വയസ്സുള്ള മക്കളെയും ജീവനൊടെ ചുട്ടുകൊന്ന ഹിന്ദുത്വ തീവ്രവാദി ദാരാ സിങ്ങിനെ നല്ല നടപ്പ് പരിഗണിച്ച് ജയിൽ മോചിതനാക്കുന്നു. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് കിയോഞ്ജർ ജില്ലാ ജയിലിൽ കഴിയുന്ന ബജ്‌റംഗ്‌ദൾ നേതാവ് ദാരാ സിങ്ങിനെ ജയിൽ മോചിതനാക്കാമെന്ന് ബിജെപി ഭരിക്കുന്ന ഒഡിഷയിലെ സംസ്ഥാന ജയില്‍ ശിക്ഷാ പുനരവലോകന ബോർഡ് റിപ്പോർട്ട് നൽകി.
കേസിൽ ജയിലില്‍ കഴിയുന്ന അവസാനയാളാണ് ദാരാ സിങ്. ശിക്ഷിക്കപ്പെട്ട മറ്റൊരു പ്രതിയെ കഴിഞ്ഞ വർഷം ഏപ്രിലിൽ നല്ല നടപ്പ് പരിഗണിച്ച് മോചിപ്പിച്ചിരുന്നു. ദാരാ സിങ്ങിനെയും കൂട്ടരെയും മോചിപ്പിക്കാന്‍ 2022-ല്‍ സംഘപരിവാർ പ്രചാരണം തുടങ്ങിയിരുന്നു. ആർഎസ്‌എസ് ചാനൻ സുദർശൻ ടിവി ചീഫ് എഡിറ്റർ സുരേഷ് ചവാൺകെ ജയിൽ ദാരാ സിങ്ങിനെ കാണാൻ ശ്രമിച്ചപ്പോൾ അനുമതി ലഭിച്ചില്ല. തുടർന്ന് ജയിലിന് പുറത്തിരുന്ന് പ്രതിഷേധിച്ചവർക്കൊപ്പം അന്ന് കിയോഞ്ജറിൽനിന്നുള്ള എംഎൽഎയും ഇന്നത്തെ മുഖ്യമന്ത്രിയുമായ മോഹൻ ചരൺ മാജിയുമുണ്ടായിരുന്നു.
1999 ജനുവരി 22ന് അർധരാത്രി പള്ളിക്കുമുന്നിൽ നിർത്തിയിട്ട വാഹനത്തിൽ വിശ്രമിക്കുകയായിരുന്ന ഗ്രഹാം സ്റ്റെയ്‌ൻസിനെയും മക്കളായ ഫിലിപ്പ് (10), തിമോത്തി (7) എന്നിവരെയും ബജ്‌റംഗ്‌ദൾ പ്രവർത്തകർ ചുട്ടുകൊല്ലുകയായിരുന്നു. ആദിവാസികളെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുന്നെന്ന് ആരോപിച്ചാണ് ‘ജയ് ഹനുമാൻ’ മുദ്രാവാക്യങ്ങളുമായി ബജ്‌റംഗ്‌ദളുകാർ എത്തിയത്. സംഭവം അന്വേഷിച്ച വാധ്വ കമീഷൻ സ്റ്റെയിൻസ് നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി.
ദാരാ സിങ്ങടക്കം 14 പേരെ സിബിഐ കോടതി ശിക്ഷിച്ചു. ഇതിൽ 11 പേരെ ഒഡിഷ ഹൈക്കോടതി വെറുതെവിട്ടു. ദാരാ സിങ്ങിന്റെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി. ഒഡിഷയിലെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി മാജി 2024ൽ അധികാരമേറ്റ് രണ്ട് വർഷത്തിനിടെയാണ് അവശേഷിച്ച രണ്ട് പ്രതികൾക്കും മോചനമായത്.










0 comments