print edition ഡൽഹിയിൽ ഗുണ്ടാ പൊലീസ്: എസ്‌എഫ്‌ഐ

പൊലീസ് മർദനത്തിൽ പരിക്കേറ്റ എസ്‌എഫ്‌ഐ ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറി അബ്ദുൾ വഹാബിനെ സിപിഐ എം പിബി അംഗം വിജൂ കൃഷ്ണൻ സന്ദർശിച്ചപ്പോൾ
ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെ വിറപ്പിച്ച യുവജന–വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കാളികളായ സ്‌ത്രീകളുൾപ്പെടെയുള്ളവരോട് പൊലീസ് സ്വീകരിച്ച നടപടി അങ്ങേയറ്റം മോശമാണെന്ന് എസ്‌എഫ്‌ഐ. ലാത്തി ചാർജും ടിയർ ഗ്യാസും റബർ ബുള്ളറ്റും പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കുന്നതിനൊപ്പം സേനകൾ പെല്ലറ്റ് തോക്കുകളും ആണി തറച്ച ലാത്തികളും ഇലക്‌ട്രിക് ഷോക്കും ഉപയോഗിച്ചു. ഡൽഹി പൊലീസ് ഗുണ്ടാ പൊലീസായെന്നും എസ്‌എഫ്‌ഐ അഖിലേന്ത്യാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പാർലമന്റ് മാർച്ചിനുനേരയുണ്ടായ പൊലീസ് അതിക്രമത്തോടുള്ള സുപ്രീംകോടതിയുടെ പ്രതികരണം നിർഭാഗ്യകരമാണ്. എസ്‌എഫ്‌ഐക്കും പ്രതിഷേധക്കാർക്കുനേരെയും ആർഎസ്‌എസുകാർ പ്രചാരണം നടത്തുന്നു. പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് വിസ ഉൾപ്പെടെ നിഷേധിക്കുമെന്നാണ് പ്രചാരണം. പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും പൊലീസ് അനുവദിച്ചില്ലെന്നും നേതാക്കൾ പറഞ്ഞു.
പൊലീസ് ആക്രമണത്തിൽ പരിക്കേറ്റ എസ്‌എഫ്‌ഐ പ്രവർത്തകരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ‘അരയ്‌ക്ക് താഴെ അടിക്കുന്നതിന് പകരം തലയ്‌ക്കാണ് പൊലീസ് മർദിച്ചത്. കൊല്ലാനായിരുന്നു ശ്രമം’ – യുപി സംസ്ഥാന സെക്രട്ടറി അബ്‌ദുൾ വഹാബ്, വൈസ് പ്രസിഡന്റ് ദുർഗേഷ് യാദവ്, ഡൽഹി സംസ്ഥാന കമ്മിറ്റി അംഗം സഖി എന്നിവർ പറഞ്ഞു. നീറ്റ് പരീക്ഷയെഴുതിയ ബിഹാറിലെ സച്ചി എന്ന വിദ്യാർഥി അപ്രതീക്ഷിതമായി എസ്‌എഫ്‌ഐ വാർത്താസമ്മേളനത്തിലെത്തി. ‘മൂന്നുതവണയാണ് നീറ്റ് പരീക്ഷ എഴുതിയത്. രണ്ടുതവണയും ചോദ്യംചോർന്നു. ജന്തർമന്തറിൽ നിരവധി പേർ പ്രതിഷേധിക്കുന്നത് കണ്ട് സമരത്തിനെത്തിയതാണ്’ – സച്ചി പറഞ്ഞു.










0 comments