ഗുജറാത്തിലെ പാലം തകർന്ന സംഭവം; മൂന്ന് വർഷം മുൻപ് തന്നെ അപകട മുന്നറിയിപ്പ് നൽകി

അഹമ്മദാബദ്: ഗുജറാത്തിലെ വഡോദരയിലുണ്ടായ ഗാംഭീര പാലം അപകടം സർക്കാർ വിളിച്ചുവരുത്തിയതെന്ന് ആരോപണം. പാലം അപകടത്തിലാണെന്ന കാര്യം മൂന്ന് വർഷം മുൻപ് തന്നെ അധികൃതരെ അറിയിച്ചിരുന്നുവെന്നുള്ള റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. പാലത്തിന് അസാധാരണ കുലുക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി വഡോദര ഡിവിഷന്‍ റോഡ് ആന്‍ഡ് ബില്‍ഡിംഗ് ഡിപ്പാര്‍ട്ട്‌മെൻ്റിന് ജില്ലാ പഞ്ചായത്ത് അംഗം അപകടമുന്നറിയിപ്പ് നൽകി അധികൃതർക്ക് കത്ത് നല്‍കിയതയാണ് വിവരം. കത്ത് അധികൃതർ നിഷേധിക്കുകയായിരുന്നുവെന്നും വിമർശനമുണ്ട്.
സംസ്ഥാനത്ത് പാലം തകർച്ചയുടെ തുടർക്കഥയാവുകയാണ് വഡോദരയിലെ ഗാംഭീര പാലവും. 2021ന് ശേഷം ഗുജറാത്തിൽ തകർന്നുവീഴുന്ന ഏഴാമത്തെ പാലമാണിതെന്ന് ദ ഇന്ത്യൻ എക്‌സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2022ൽ ഗുജറാത്തിലെ മോർബി തൂക്കുപാലം തകർന്ന് 141ഓളം പേരാണ് മരിച്ചത്. മച്ചു നദിക്ക് മുകളിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ 125 പേർക്കായി രൂപകൽപ്പന ചെയ്‌ത പാലമായിരുന്നു ഇത്. എന്നാൽ അപകടസമയത്ത് 500ലധികം പേരായിരുന്നു പാലത്തിലുണ്ടായിരുന്നത്.
മോർബിയിലെ ഹൽവാദ് പാലം നിർമിച്ച് ഒരു വർഷത്തിനുശേഷം കനത്തമഴയിൽ തകർന്നതും അഹമ്മദാബാദിൽ നുറുവർഷം നിലനിൽക്കുമെന്ന് പറഞ്ഞ് നിർമിച്ച ഹട്കേശ്വർ പാലം അഞ്ചുവർഷത്തിനുള്ളിൽ അപകടവസ്ഥയിലായതും മുംതാപുര പാലം അപകടവും കോടികൾ ചെലവഴിച്ച് നിർമ്മിച്ച മെഹ്‌സാന ബൈപാസിലെ ഖാരി നദിക്ക് കുറുകെ നിർമിച്ച പാലം ആറുവർഷത്തിനുള്ളിൽ തകർന്നതുമെല്ലാം ഗുജറാത്ത് സർക്കാരിന്റെ അനാസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
ഗാംഭീര പാലം അപകടം; മരണം 13 ആയി
മഹിസാഗർ നദിക്കു കുറുകെയുള്ള ഗാംഭീര പാലം തകർന്ന് 13 പേരാണ് മരിച്ചത്. നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം തകർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് മറിയുകയായിരുന്നു. ഗുജറാത്തിലെ വഡോദര, ആനന്ദ് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് പാലം. 900 മീറ്റർ നീളമുള്ള പാലത്തിന് 23 തൂണുകളാണുള്ളത്. 1985ൽ നിർമിച്ച പാലമാണിത്.
പാലം തകർന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. രണ്ട് തൂണുകൾക്കിടയിലുള്ള പാലത്തിന്റെ മുഴുവൻ സ്ലാബും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. ജൂലൈ ഒൻപത് രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. രണ്ട് ട്രക്കുകളും രണ്ട് വാനുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ നദിയിലേക്ക് മറിഞ്ഞുവെന്ന് പാദ്ര പൊലീസ് ഇൻസ്പെക്ടർ വിജയ് ചരൺ പറഞ്ഞു.








0 comments