ബിർച്ച് ബൈ റോമിയോ നിശാശാലയിലെ തീപിടിത്തം,ഒളിവിൽ കഴിഞ്ഞിരുന്ന അര്‍പോറ ഗ്രാമ മുഖ്യൻ കീഴടങ്ങി

പനാജി:കഴിഞ്ഞ ഡിസംബറിൽ ഗോവയിലെ'ബിർച്ച് ബൈ റോമിയോ ലെയ്ൻ'എന്ന നൈറ്റ്ക്ലബിൽ ഉണ്ടായ തീപിടുത്തത്തിൽ25പേർ കൊല്ലപ്പെട്ടകേസിൽ ഒളിവിൽ കഴിയുകയായിരുന്ന ഗോവയിലെ അർപോറ ഗ്രാമത്തിലെ സർപഞ്ച് പ്രാദേശിക കോടതിയിൽ കീഴടങ്ങി.
ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് സര്‍പഞ്ച് ആയിരുന്ന റോഷൻ റെഡ്കർ ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് മുമ്പാകെ കീഴടങ്ങിയത്.
നിയമം പാലിക്കാതെ നിശാക്ലബിന് ലൈസൻസ് നൽകുന്നതിന് സൗകര്യമൊരുക്കിയതിനായിരുന്നു ഇയാൾക്കെതിരായ കേസ്. അർപോറ-നാഗോവ പഞ്ചായത്തിലെ മുൻ സർപഞ്ചായ ഇദ്ദേഹത്തിനൊപ്പം പഞ്ചായത്ത് സെക്രട്ടറി രഘുവീർ ബാഗ്കർ ഉൾപ്പെടെയുള്ളവർക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
മുൻകൂർ ജാമ്യം തേടി റെഡ്കർ ആദ്യം മാപുസയിലെ അഡീഷണൽ ജില്ലാ കോടതിയെ സമീപിച്ചെങ്കിലും കോടതി അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു.തുടർന്ന് ഹൈക്കോടതിയിൽ ഉത്തരവിനെ ചോദ്യം ചെയ്തു. പക്ഷേ , അപേക്ഷ നിരസിക്കപ്പെട്ടു.
ഗോവ പോലീസ് എഫ്‌ഐആറിൽ പേര് നൽകിയതിനെത്തുടർന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് റെഡ്കറെ സർപഞ്ച് സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു.നിരവധി നിയമങ്ങൾ ലംഘിച്ചതായി ആരോപിക്കപ്പെടുന്ന നൈറ്റ്ക്ലബിന് ലൈസൻസ് നൽകുന്നതിന് റെഡ്കറുമായി ഒത്തുകളിച്ചതായി ആരോപിക്കപ്പെടുന്ന സെക്രട്ടറി ബാഗ്കറെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഡിസംബറിൽ നിശാക്ലബിൽ ഉണ്ടായ മാരകമായ തീപിടുത്തത്തിൽ 25പേർ മരിച്ചതിനെത്തുടർന്ന് റെഡ്കർ ഉൾപ്പെടെ ഒമ്പത് പേരെ ഗോവ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.










0 comments