എല്‍പിജി പ്രതിസന്ധി; ക്യൂ നിന്ന് ജനം കുഴഞ്ഞുവീണ് മരിക്കുന്നു, യുപിയില്‍ നേതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 55 സിലിണ്ടറുകള്‍

പ്രതീകാത്മക ചിത്രം
ലഖ്നൗ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യം ഒന്നടങ്കം പാചക വാതക പ്രതിസന്ധിയിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. രാജ്യത്തിന്‍റെ പലയിടങ്ങളിലും ഹോട്ടലുകള്‍ അടച്ചു പൂട്ടിയിരിക്കുകയാണ്. പാചക വാതകം ബുക്ക് ചെയ്യുന്നതിനായി ഗ്രാമീണ മേഖലയില്‍ 45 ദിവസത്തെയും നഗരത്തില്‍ 25 ദിവസത്തെയും ഇടവേള ഏര്‍പ്പെടുത്തിയതോടെ ഗ്യാസ് ബുക്കിങ്ങിനായി ജനം പരക്കംപാച്ചിലിലാണ്. നീണ്ട വരിയാണ് രാജ്യമൊട്ടാകെ ഗ്യാസ് ബുക്കിങ്ങിനായി കാണപ്പെടുന്നത്.
പഞ്ചാബിലെ ബർണാല ജില്ലയിൽ ഏജൻസിക്കു മുന്നിൽ ഗ്യാസ് സിലിണ്ടറിനായി വരി നിന്ന 66 കാരൻ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരിച്ചു. ഭൂഷന്‍ കുമാർ മിത്തലാണ് ഹൃദയാഘാതം മൂലം മരിച്ചത്. അതിരാവിലെ വീട്ടിൽനിന്നും ഇറങ്ങിയ 66 കാരൻ 8 മണി മുതൽ വരിയില്‍ നിൽക്കുകയായിരുന്നു. രാവിലെ 10 മണിയോടെയാണ് ഇദ്ദേഹം കുഴഞ്ഞു വീണത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തും മുൻപേ മരണം സംഭവിച്ചു.
പൊതുജനം ക്യൂ നിന്ന് എല്‍പിജി ക്കായി പരക്കം പായുമ്പോള്‍ യുപിയിൽ രാഷ്ട്രീയ നേതാവിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് 55 സിലിണ്ടറുകള്‍. ഹാപൂർ ജില്ലയിലുള്ള അബ്ദുൾ റഹ്മാന്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇത്രയുമധികം സിലിണ്ടറുകള്‍ കണ്ടെത്തിയത്. ജനങ്ങള്‍ വീണ്ട ക്യൂവില്‍ നിന്ന് തളര്‍ന്നു വീഴുമ്പോള്‍ ഇത്രയുമധികം സിലിണ്ടറുകള്‍ കൈവശം വെയ്ക്കാന്‍ എങ്ങനെ സാധിച്ചു എന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.









0 comments