ആൻഡമാൻ നിക്കോബാറിലെ ഇന്ധനശേഖരം: വിശദാംശങ്ങൾ നൽകാതെ കേന്ദ്രസർക്കാർ


സ്വന്തം ലേഖകൻ
Published on Jul 28, 2025, 07:12 PM | 1 min read
ന്യൂഡൽഹി: ആൻഡമാൻ നിക്കോബർ ദ്വീപുകൾക്ക് ചുറ്റും വ്യാപകമായ തോതിൽ ഇന്ധനശേഖരമുണ്ടെന്ന കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ പ്രസ്‌താവനയുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കൃത്യമായ വിവരങ്ങൾ നൽകാതെ കേന്ദ്രസർക്കാർ. ഈ വിഷയത്തിൽ ഡോ. ജോൺബ്രിട്ടാസ് എംപി നൽകിയ ചോദ്യത്തിന് കൃത്യമായ വിശദാംശങ്ങൾ നൽകാൻ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം തയ്യാറായില്ല.
ഇന്ധനശേഖരമുണ്ടെന്ന് കരുതുന്ന സ്ഥലങ്ങൾ, ശേഖരത്തിന്റെ അളവ്, അത് കണ്ടെത്തുന്നതിന് നടത്തിയ പരിശോധനകൾ, വാണിജ്യപരമായ ഉപയോഗത്തിന് എടുക്കുന്ന സമയപരിധി തുടങ്ങിയ വിവരങ്ങളാണ് ജോൺബ്രിട്ടാസ് തേടിയത്. എന്നാൽ, വിശദാംശങ്ങൾ നൽകാതെ ചില പൊതുപ്രസ്‌താവനകൾ മാത്രമാണ് മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.
സുമാത്രയിലും മ്യാൻമറിലും വാതകനിക്ഷേപങ്ങൾ കണ്ടെത്തിയതിന്റെ പശ്ചാതലത്തിലാണ് ആൻഡമാൻ പ്രദേശത്തും ഇന്ധനശേഖരത്തിനുള്ള സാധ്യതയുള്ളതായി സർക്കാർ കണക്കാക്കിയത്. എന്നാൽ ഇപ്പോഴും പര്യവേക്ഷണത്തിന്റെ ശൈശവാവസ്ഥയിൽ തന്നെയാണെന്ന് സർക്കാർ സമ്മതിക്കുന്നു. 2015 മുതൽ രാജ്യത്തുടനീളം ആകെ 172 ഹൈഡ്രോകാർബൺ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 62 എണ്ണം ഓഫ്ഷോർ പ്രദേശങ്ങളിലാണ്.
ആൻഡമാൻ ബേസിനിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കരുതൽ ശേഖരം ഇതുവരെ ഉറപ്പാക്കപ്പെട്ടിട്ടില്ലെങ്കിലും, ഈ കണ്ടെത്തലുകൾ മേഖലയിലെ വ്യവസ്ഥാപിത പര്യവേക്ഷണത്തിലേക്കുള്ള ഒരു പ്രധാന ചുവടുവയ്പ്പിനെ പ്രതിനിധീകരിക്കുന്നുവെന്ന് സർക്കാർ വ്യക്തമാക്കുന്നു. നാല് ഓഫ്ഷോർ സ്ട്രാറ്റിഗ്രാഫിക് കിണറുകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അതിൽ ഒന്ന് ആൻഡമാൻ- നിക്കോബാർ ബേസിനിലായിരിക്കുമെന്നും മറുപടിയിൽ പറയുന്നു.










0 comments