print edition കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം: 2 ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കേന്ദ്രഭരണത്തിൽ തുടരുന്ന ജമ്മു കശ്‌മീരിൽ വീണ്ടും ഭീകരാക്രമണം. കുൽഗാം കെല്ലം ഗ്രാമത്തിൽ വെള്ളി രാത്രിയുണ്ടായ ആക്രമണത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൊല്ലപ്പെട്ടു. ഛത്തീസ്‌ഗഢുകാരായ ദീപക്, ഭൂപേന്ദർ എന്നിവരാണ് മരിച്ചത്. ദീപക് സംഭവസ്ഥലത്തും ഭൂപേന്ദർ ആശുപത്രിയിലുമാണ് മരിച്ചത്. ഇരുവരും ഇഷ്ടികച്ചൂളയിൽ ജോലിചെയ്‌തിരുന്നവരാണ്. ലഷ്‌കർ ഇ തായ്ബയുടെ നിഴൽസംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
കശ്‌മീരിൽ കഴിഞ്ഞ 10 ദിവസത്തിനിടെയുള്ള രണ്ടാമത്തെ ഭീകരാക്രമണമാണിത്. ജൂലൈ 22ന് അമർനാഥ് യാത്രയുടെ സുരക്ഷാഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിരുന്ന ഹെഡ്‌കോൺസ്‌റ്റബിൾ ആഷിഖ് ഹുസൈൻ അനന്ത്‌നാഗിൽ കൊല്ലപ്പെട്ടിരുന്നു. ഇൗ ആക്രമണവും റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. പിന്നാലെ താഴ്‌വരയിൽ വലിയ പൊലീസ് അടിച്ചമർത്തലുണ്ടാവുകയും സംശയിക്കപ്പെടുന്ന മൂവായിരത്തിലേറെ പേരെ തടങ്കലിലാക്കുകയുംചെയ്‌തു. പൊലീസ് നടപടി സ്ഥിതിഗതികളെ കൂടുതൽ വഷളാക്കുമെന്ന് മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള പൊലീസിനും കേന്ദ്രസേനയ്‌ക്കും മുന്നറിയിപ്പ് നൽകിയിരുന്നു. 2017ന് ശേഷം 28 അന്യസംസ്ഥാന തൊഴിലാളികളെ കശ്‌മീരിൽ ഭീകരർ കൊലപ്പെടുത്തി.










0 comments