print edition "ആർഎസ്എസ് ഭീകരസംഘടന'; മുൻ പ്രചാരകിന്റെ കത്ത്

ബംഗളൂരു : ആർഎസ്എസിനെയും വിശ്വഹിന്ദു പരിഷത്തിനെയും ബജ്റംഗ്‌ദളിനെയും ഭീകരസംഘടനകളായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മുൻ പ്രചാരക് കേന്ദ്ര-–കർണാടക സർക്കാരുകൾക്ക് കത്തയച്ചു. 2000ത്തിനുശേഷം രാജ്യത്തുണ്ടായ സ്ഫോടനപരമ്പരയിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനും നേതാവ് ഇന്ദ്രേഷ് കുമാറിനും വിഎച്ച്‌പി ജനറൽ സെക്രട്ടറി മിലിന്ദ് പറാന്ദെയ്ക്കും പങ്കുണ്ടെന്നുകാണിച്ചാണ് കത്ത്.
മൂവരെയും അറസ്റ്റുചെയ്ത് അന്വേഷണം നടത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ എന്നിവർക്കയച്ച കത്തിൽ യശ്വന്ത് സഹദേവ് ഷിൻഡെ ആവശ്യപ്പെട്ടു. സ്ഫോടനങ്ങൾക്കുമുന്നോടിയായി സംഘപരിവാർ നേതാക്കൾ ആയുധനിർമാണ പരിശീലനം നൽകിയെന്നും കത്തിൽ പരാമർശമുണ്ടെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു.
ന്യൂനപക്ഷ ആരാധനാലയങ്ങളെ അക്രമിച്ച് സാമുദായിക ധ്രുവീകരണത്തിന് ശ്രമിച്ചെന്നും കത്തിൽ പറയുന്നു. അജ്മീർ ദർഗ സ്ഫോടനക്കേസിൽ ഇന്ദ്രേഷ് കുമാറിനെതിരെയും മാലേഗാവ് സ്ഫോടനക്കേസിൽ കേണൽ പ്രസാദ് പുരോഹിത്, ബിജെപി മുൻ എംപി പ്രഗ്യാ സിങ് ഠാക്കൂർ എന്നിവർക്കെതിരെയും പരാമർശമുണ്ട്. പാകിസ്താനിൽ രഹസ്യ ദൗത്യങ്ങള്‍ നടത്താനും ‘മുസ്ലിങ്ങൾക്കുമേൽ കെട്ടിവയ്ക്കാവുന്ന രീതി’യില്‍ ഇന്ത്യയില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുന്നതിനുമുള്ള പരിശീലനം തനിക്ക് ലഭിച്ചിരുന്നതായും ഷിൻഡെ മുമ്പ് വെളിപ്പെടുത്തിയിരുന്നു.
1990 മുതൽ ആർഎസ്എസിന്റെ പൂർണസമയ പ്രവർത്തകനായിരുന്ന ഷിൻഡെ ബോംബ് നിർമാണ സംഘത്തിൽ ചേരാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സംഘടനവിട്ടത്.









0 comments