റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കം; കർണാടകയിൽ ബിജെപി മുൻ എംഎൽഎയുടെ സഹായിയുടെ വെടിയേറ്റ് ഒരാൾക്ക് പരിക്ക്

photo credit: X
ബംഗളൂരു: റോഡ് നിർമാണവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കർണാടകയിൽ ബിജെപി മുൻ എംഎൽഎയുടെ സഹായിയുടെ വെടിയേറ്റ് ഒരാൾക്ക് പരിക്ക്. കർണാടകയിലെ ചിക്കബല്ലാപൂർ ജില്ലയിൽ ഖനിയിലേക്കുള്ള റോഡ് നിർമാണവുമായി ബന്ധപ്പെട്ടാണ് തർക്കമുണ്ടായത്. ബിജെപി മുൻ എംഎൽഎ വൈ എ നാരായണസ്വാമിയുടെ സഹായിയായ സകലേഷ് കുമാറാണ് വെടിവച്ചത്. ഭൂമി നാരായണസ്വാമിയുടെ കുടുംബത്തിന്റേതാണെന്ന് നാട്ടുകാർ അവകാശപ്പെടുന്നു.
പൊലീസിന്റെ റിപ്പോർട്ടനുസരിച്ച് ജില്ലയിലെ കനഗനകൊപ്പ ഗ്രാമത്തിലെ "ചിക്കൻ രവി" എന്ന ആളുടെ നേർക്കാണ് സകലേഷ് വെടിയുതിർത്തത്. കാലിൽ വെടിയേറ്റ രവിയെ ചികിത്സയ്ക്കായി മഞ്ചേനഹള്ളി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവെപ്പിനെതുടർന്ന് ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സംഭവത്തിൽ സകലേഷ് കുമാറുൾപ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. റോഡ് നിർമാണം മൂലം പരിസ്ഥിതി പ്രശ്‌നങ്ങളും കൃഷിഭൂമി നഷ്ടപ്പെടുന്നതിനെയുംക്കുറിച്ച് ഗ്രാമീണർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.









0 comments