പശ്ചിമ ബംഗാൾ മുൻ മന്ത്രി ഉജ്ജൽ ബിശ്വാസ് അറസ്റ്റിൽ

കൃഷ്ണനഗർ: താൽക്കാലിക മേൽക്കൂരകൾ നിര്‍മ്മിക്കുന്നതിനായി സർക്കാർ വിതരണം ചെയ്തിരുന്ന ടാർപോളിനുകൾ വീട്ടിൽ സൂക്ഷിച്ചെന്ന കേസിൽ മുൻ പശ്ചിമ ബംഗാൾ മന്ത്രിയും മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവുമായ ഉജ്ജൽ ബിശ്വാസിനെ പോലീസ് അറസ്റ്റ് ചെയ്തു. നദിയ ജില്ലയിലുള്ള അദ്ദേഹത്തിന്റെ വീടിന് മുന്നിൽ ബിജെപി നേതാക്കളുടെ നേതൃത്വത്തിൽ നാട്ടുകാര്‍ ചേര്‍ന്ന് പ്രതിഷേധിച്ചതിന് പിന്നാലെ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു അറസ്റ്റ്.
മന്ത്രിയുടെ വീട്ടിൽ നേരത്തെ സൂക്ഷിച്ചിരുന്ന ടാർപോളിനുകൾ ഉൾപ്പെടെ സർക്കാർ ദുരിതാശ്വാസ സാമഗ്രികൾഒരു ഗുഡ്സ് വണ്ടിയിലേക്ക് മാറ്റാൻ ശ്രമിച്ചതോടെയാണ് പ്രതിഷേധം തുടങ്ങിയത്. വിവരമറിഞ്ഞെത്തിയ ബിജെപി നേതാക്കൾക്കൊപ്പം പ്രകോപിതരായ ജനക്കൂട്ടം വീടിന് മുന്നിൽ തടിച്ചുകൂടുകയും മന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടയിൽ മന്ത്രിക്ക് നേരെ മുട്ടയേറുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ക്രമസമാധാന നില വഷളാകാതിരിക്കാൻ കോട്‌വാലി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മന്ത്രിയെ ആദ്യം അവിടെനിന്ന് മാറ്റി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് വിശദീകരണം. അദ്ദേഹത്തെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. താൻ ഒരു തരത്തിലുള്ള അഴിമതിയും നടത്തിയിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഉജ്ജൽ ബിശ്വാസ് പ്രതികരിച്ചു.










0 comments