കോയമ്പത്തൂരിലെ 'റോളക്സ്' കൂട്ടിലായി; പിടികൂടാന്‍ വന്നവരില്‍ 'കപിൽദേവും' | Video

Screengrab | ANI
കോയമ്പത്തൂർ: കോയമ്പത്തൂരിൽ നാല് പേരെ കൊലപ്പെടുത്തിയ റോളക്സ് എന്ന കാട്ടാനയെ ഒടുവിൽ കൂട്ടിലാക്കി. കുങ്കിയാനകളുടെ സഹായത്തോടെ ദീർഘനേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് തമിഴ്നാട് വനംവകുപ്പ് ആനയെ പൊള്ളാച്ചി ക്യാമ്പിലേക്ക് മാറ്റിയത്.
തൊണ്ടമുത്തൂർ പ്രദേശത്താണ് ആന സ്ഥിരമായി ഇറങ്ങിയിരുന്നത്. പുലിയുടെ ആക്രമണവും ഇവിടെ പതിവാണ്. ഗ്രാമങ്ങളിലേക്ക് വന്യമൃഗങ്ങൾ എത്തുകയും കൃഷിസ്ഥലങ്ങള്‍ നശിപ്പിക്കാറുമുണ്ട്. നാല് പേരെ കൊലപ്പെടുത്തി ഭീതിപരത്തിയതിനാലാണ് ആനയ്ക്ക് റോളക്സ് എന്ന വിളിപ്പേര് പ്രദേശവാസികൾ നൽകിയത്. ആനയെ എത്രയും വേഗം പിടികൂടണമെന്നും തങ്ങളുടെ ജീവനും കൃഷിസ്ഥലങ്ങളും സംരക്ഷിക്കണമെന്നും ജനങ്ങൾ വനംവകുപ്പിനോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു.
ഇതേതുടർന്ന് കുറച്ചുമാസങ്ങൾക്ക് മുൻപ് പൊള്ളാച്ചിയിൽ നിന്ന് നരസിംഹൻ, മുത്തു എന്നീ കുങ്കിയാനകളെ എത്തിച്ചിരുന്നു. തുടർന്ന് അനസ്ത്യേഷ്യ നൽകാൻ വനംവകുപ്പ് ഡോക്ടറെ ശ്രമിക്കവെ റോളക്സ് ആക്രമിച്ചു. ഇതോടെ ആനയെ തളയ്ക്കാനുള്ള ശ്രമം താൽകാലികമായി അവസാനിപ്പിച്ചിരുന്നു.
പിന്നീട് കഴിഞ്ഞ ദിവസമാണ് പൊള്ളാച്ചിയിൽനിന്നും മുതുമലൈയിൽനിന്നും കപിൽദേവ്, ചിന്നത്തമ്പി, വസീം, ബൊമ്മൻ എന്നീ കുങ്കിയാനകളെ കോയമ്പത്തൂരിലെത്തിച്ചത്. വെള്ളി പുലർച്ചയോടെ തൊണ്ടമുത്തൂർ ഇച്ചക്കുഴി ഭാഗത്തുവെച്ച് റോളക്സിന് മയക്കുവെടിവെച്ചു. തുടർന്ന് നാല് കുങ്കിയാനകളുടെയും സഹായത്തോടെ റോളക്സിനെ ലോറിയിൽ കയറ്റി പൊള്ളാച്ചി ക്യാമ്പിലേക്ക് കൊണ്ടുപോയി.










0 comments