മാധ്യമവേട്ട തുടർന്ന് അസമിലെ ബിജെപി സർക്കാർ
മാധ്യമപ്രവർത്തകനെതിരെ വീണ്ടും രാജ്യദ്രോഹക്കേസ്

ന്യൂഡൽഹി: മുഖ്യമന്ത്രി ഹിമന്ത്വ ബിസ്വ സർമയെ വിമർശിച്ച മാധ്യമപ്രവർത്തകനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത് അസമിലെ ബിജെപി സർക്കാർ. ഡൽഹി കേന്ദ്രീകരിച്ചുള്ള മാധ്യമപ്രവർത്തകനും യുട്യൂബറുമായ അഭിസാർ ശർമയ്ക്കെതിരെയാണ് കേസ്. രാജ്യദ്രോഹവും സ്പർധ വളർത്തലും അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹക്കേസ് എടുത്തതിൽ കടുത്ത വിമർശം ഉയരുന്നതിനിടെയാണ് ബിജെപി സർക്കാർ വീണ്ടും മാധ്യമവേട്ട നടത്തുന്നത്.
ഗുവാഹത്തി സ്വദേശിയായ അലോക് ബറുവ എന്നയാളാണ് പരാതി നൽകിയത്.
അസമിൽ ഗോത്ര ഭൂരിപക്ഷമായ ദിമ ഹസാവോയിൽ സ്വകാര്യ സിമന്റ് കമ്പനിക്ക് ആയിരത്തോളം ഏക്കർ ഭൂമി കൈമാറിയതിനെ ഗുവാഹത്തി ഹൈക്കോടതി ജസ്റ്റിസ് സഞ്ജയ്കുമാർ മേധി രൂക്ഷമായി വിമർശിച്ചിരുന്നു. ഇത്തരം സംഭവങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നതിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമ ഹിന്ദു, മുസ്ലിം വിഷയം ഉയർത്തുകയാണെന്ന് അഭിസാർ ശർമ വിഡിയോയിൽ ചൂണ്ടിക്കാട്ടി. ഹിന്ദു, മുസ്ലിം ധ്രൂവീകരണത്തിലൂടെയാണ് സർക്കാർ അതിജീവിക്കുന്നതെന്നും പരാമർശിച്ചു. ഇത് സർക്കാരിനെയും കേന്ദ്രസർക്കാരിനെയും അധിക്ഷേപിക്കുന്നതും സമൂഹത്തിലെ ഐക്യം തകർക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.









0 comments