ലോ കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് റാഗിങ്; അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെ കേസ്

പുണെ: പുണെയിലെ പ്രമുഖ ലോ കോളേജിൽ ജൂനിയർ വിദ്യാർഥിക്ക് നേരെ റാഗിങ്. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അഞ്ച് സീനിയർ വിദ്യാർഥികൾക്കെതിരെയാണ് കേസ്. ഒന്നാം വർഷ എൽഎൽബി വിദ്യാർഥിയായിരുന്ന യുവാവിനെ ഹോസ്റ്റലിൽ വെച്ച് സീനിയർ വിദ്യാർഥികൾ മാനസികമായും ശീരീരികമായും ഉപദ്രവിച്ചതായാണ് പരാതി. ഭീഷണിപ്പെടുത്തുകയും ചെയ്തതായി വിവരമുണ്ട്.
ഹോസ്റ്റൽ പരിസരത്ത് പുകവലിക്കുന്നത് പരാതിക്കാരൻ ചോദ്യം ചെയ്തതിനെത്തുടർന്നാണ് പീഡനം ആരംഭിച്ചത്. മുറിയിൽ പൂട്ടിയിടുക, വാതിലിൽ മുട്ട എറിയുക, അസഭ്യം പറയുക, ശുചിമുറികൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുക, രാത്രിയിൽ ഉച്ചത്തിൽ പാട്ട് വെച്ച് ഉറക്കം കെടുത്തുക, വാതിൽക്കൽ തുപ്പുക തുടങ്ങിയ മുറകളിൽ സീനിയർ വിദ്യാർഥികളുടെ ഉപദ്രവം തുടരുന്നതായി വിദ്യാർഥി പറയുന്നു.
കോളേജ് ആന്റി-റാഗിങ് കമ്മിറ്റി അന്വേഷണം നടത്തിയെങ്കിലും റാഗിങ് നടന്നതിന് തെളിവില്ലെന്നാണ് അധികൃതർ പറയുന്നത്. ഹോസ്റ്റലിൽ താമസക്കുന്ന വ്ദ്യാർഥികൾ തമ്മിലുള്ള തർക്കമാണിതെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. കോളേജിന്റെ അന്വേഷണത്തിൽ തൃപ്തനല്ലാത്ത വിദ്യാർഥി യുജിസി (UGC) റാഗിങ് വിരുദ്ധ ഹെൽപ്പ് ലൈൻ വഴി പരാതി നൽകുകയും തുടർനടപടികളിലൂടെ പൊലീസിനെ സമീപിക്കുകയുമായിരുന്നു.










0 comments