മധ്യപ്രദേശില്‍ രാസവളത്തിനായി വരിനിന്ന 2 കർഷകർ മരിച്ചു
print edition രാസവളത്തിന് കര്‍ഷകര്‍ നെട്ടോട്ടത്തില്‍ ; കേന്ദ്ര സര്‍ക്കാരിന് ഗുരുതര വീഴ്ച

ന്യൂഡൽഹി
മോദി സർക്കാരിന്റെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് രാജ്യത്തെ കര്‍ഷകര്‍ കടുത്തപ്രതിസന്ധിയില്‍. റാബി സീസണിലേക്ക് രാജ്യം കടന്നപ്പോൾ പ്രധാന കാർഷിക സംസ്ഥാനങ്ങളിലെല്ലാം രാസവളത്തിനായി കർഷകർ നെട്ടോട്ടത്തിലാണ്. രാസവളം സംഭരിക്കുന്നതിൽ കേന്ദ്ര രാസവസ്‌തു–രാസവളം മന്ത്രാലയത്തിനും കൃഷി മന്ത്രാലയത്തിനും സംഭവിച്ച ഗുരുതര വീഴ്‌ചയാണ് കടുത്ത പ്രതിസന്ധിയിലേക്ക് കാർഷിക മേഖലയെ തള്ളിവിട്ടത്.
യൂറിയ, ഡിഎപി തുടങ്ങിയ പ്രധാന വളങ്ങൾക്കാണ് ക്ഷാമം നേരിടുന്നത്. കരിഞ്ചന്തയിൽ കൊള്ളവില നൽകിയാണ് പല സംസ്ഥാനങ്ങളിലും കർഷകർ വളം സംഘടിപ്പിക്കുന്നത്. സർക്കാർ വിതരണകേന്ദ്രങ്ങളിൽ ദിവസങ്ങൾ വരിനിന്നാലും കിട്ടാത്ത സാഹചര്യം. മധ്യപ്രദേശിൽ ദിവസങ്ങളോളം വരിനിന്ന രണ്ട് കർഷകർ രണ്ടാഴ്‌ചയ്‌ക്കിടെ മരിച്ചു. മധ്യപ്രദേശിലെ തിക്കംഗഡ്, ഖരഗ്പ്പുർ, ഛത്തർപുർ, ഹർപാൽപുർ എന്നിവിടങ്ങളിൽ വളം ക്ഷാമത്തെ തുടര്‍ന്ന് കര്‍ഷകര്‍ പ്രക്ഷോഭത്തിലാണ്.
നടപ്പുവർഷം ആഗസ്‌ത് വരെയുണ്ടായിരുന്ന വളം സ്‌റ്റോക്ക് മുൻവർഷത്തെ അപേക്ഷിച്ച് തീർത്തും കുറഞ്ഞ അളവിലാണുള്ളത്. കഴിഞ്ഞ വർഷം ആഗസ്‌തിൽ യൂറിയയുടെ ശേഖരം 86.4 ലക്ഷം ടണ്ണുണ്ടായിരുന്നത് നടപ്പുവർഷം 37.2 ലക്ഷം ടണ്ണിലേക്ക് ഇടിഞ്ഞു. ഡിഎപിയുടെ ശേഖരമാകട്ടെ 15.8 ലക്ഷം ടണ്ണിൽ നിന്നും 13.9 ലക്ഷം ടണ്ണിലേക്ക് ഇടിഞ്ഞു.വിവിധയിനം മിശ്രിതവളങ്ങളുടെ ശേഖരം 47 ലക്ഷം ടണ്ണിൽ നിന്നും 35 ലക്ഷം ടണ്ണിലേക്ക് ഇടിഞ്ഞു. എംഒപി ശേഖരവും എട്ട് ലക്ഷം ടണ്ണിൽ നിന്നും 6.3 ലക്ഷം ടണ്ണിലേക്ക് താഴ്‌ന്നു. ഖാരി-ഫ് സീസണിന് പിന്നാലെ റാബി സീസണിലും വളംക്ഷാമത്തിന് മാറ്റമില്ലാത്തത് മോദി സർക്കാരിനെ പ്രതിരോധത്തിലാക്കി.










0 comments