print edition എഫ്‌സിആർഎ ഭേദഗതി ബിൽ വീണ്ടും പാർലമെന്റിലേക്ക്

സ്വന്തം ലേഖകൻ
Published on Aug 03, 2026, 01:30 AM | 1 min read
ന്യൂഡൽഹി : ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള എഫ്‌സിആർഎ നിയമഭേദഗതി ബിൽ പാർലമെന്റ് വർഷകാല സമ്മേളനത്തിൽ വീണ്ടും കൊണ്ടുവരാൻ കേന്ദ്രസർക്കാർ നീക്കം. ഉടൻ ബിൽ സഭയിലെത്തിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. വിഷയത്തിൽ കാര്യോപദേശക സമിതിയുടെ തീരുമാനമാണ് പ്രധാനമെന്ന് നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ പ്രതികരിച്ചു. വിവിധ കക്ഷികളുടെ അഭിപ്രായങ്ങൾ കേന്ദ്രസർക്കാരിന് ലഭിച്ചിട്ടുണ്ട്. കാര്യോപദേശക സമിതി തീരുമാനം വന്നശേഷം തുടർനടപടികളുണ്ടാകുമെന്നു മന്ത്രി ജയ്‌പുരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബജറ്റ് സമ്മേളനത്തിൽ ബില്ലവതരിപ്പിച്ച ഘട്ടത്തിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പുകളുൾപ്പടെ പരിഗണിച്ച് ബിൽ മാറ്റിവയ്‌ക്കുകയായിരുന്നു. ക്രൈസ്‌തവ സംഘടനകൾ ആഭ്യന്തരമന്ത്രി അമിത്‌ഷായെ സന്ദർശിച്ച് ആശങ്ക രേഖപ്പെടുത്തുകയും ചെയ്‌തു. ഭേദഗതി കൊണ്ടുവന്നത് മൻമോഹൻസിങ് സർക്കാരായിരുന്നുവെന്ന് അമിത് ഷാ പ്രതികരിച്ചു. 2010ൽ യുപിഎ സർക്കാരാണ് നിലവിലുള്ള എഫ്‌സിആർഎ നിയമം കൊണ്ടുവന്നത്. തങ്ങൾ അതിലെ കർശനവ്യവസ്ഥകൾ ലളിതമാക്കുകയാണുണ്ടായതെന്നും അമിത്‌ഷാ അവകാശപ്പെട്ടു.










0 comments