print edition എഫ്‌സിആർഎ ഭേദഗതി ; 31 അംഗ ജെപിസിക്ക് രൂപംനൽകി


സ്വന്തം ലേഖകൻ
Published on Sep 04, 2026, 01:30 AM | 1 min read
ന്യൂഡൽഹി : എഫ്‌സിആർഎ ഭേദഗതി ബിൽ പരിഗണിക്കുന്നതിനുള്ള 31 അംഗ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) ലോക്‌സഭാ സെക്രട്ടറിയേറ്റ് രൂപം നൽകി. ബിഹാറിൽ നിന്നുള്ള ബിജെപിയുടെ ലോക്‌സഭാംഗം സഞ്‌ജയ് അഗർവാളാണ് ചെയർമാൻ. ലോക്‌സഭയിൽ നിന്നുള്ള 21 അംഗങ്ങളിൽ കേരളത്തിൽ നിന്ന് ആന്റോ ആന്റണി, ഇ ടി മുഹമദ് ബഷീർ എന്നിവർ ഉൾപ്പെടും. ലക്ഷദ്വീപ് എംപി മുഹമദ് ഹംദുള്ള സെയ്‌ദും സമിതിയിലുണ്ട്. സുപ്രിയ സുലെ, എ രാജ, കല്യാൺ ബാനർജി എന്നിവരാണ് പ്രതിപക്ഷത്ത് നിന്നുള്ളത്. ബിജെപി ലോക്‌സഭാ എംപിമാരായ ഭർതൃഹരി മെഹ്‌താബ്, തേജസ്വി സൂര്യ, നിഷികാന്ത് ദൂബെ എന്നിവരുണ്ട്.
രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളിൽ ബിജെപിയുടെ സി സദാനന്ദൻ, ഹർഷ്‌വർധൻ ഷ്‌റിംഗ്ല, ഉജ്വൽ നികം, അൽക ഗുർജർ എന്നിവർ ഉൾപ്പെടുന്നു. പ്ര-ഫുൽ പട്ടേൽ (എൻസിപി), സഞ്‌ജയ് കുമാർ ഝാ (ജെഡിയു), ക്രിസ്‌റ്റഫർ മാണിക്കം (കോൺഗ്രസ്), മേനക ഗുരുസ്വാമി (ടിഎംസി), പി വിൽസൺ (ഡിഎംകെ) എന്നിവരുമുണ്ട്. ഭരണമുന്നണിയിൽ നിന്ന് ബിജെപിക്ക് 14 ഉം, ജെഡിയുവിന് രണ്ടും ശിവസേന, എൻസിപി, ടിഡിപി പാർടികള്‍ക്ക് ഓരോ അംഗം വീതവും സമിതിയിലുണ്ട്. പ്രതിപക്ഷ നിരയിൽ കോൺഗ്രസിന്റെ അഞ്ചും ഡിഎംകെ, ടിഎംസി പാർടികളുടെ രണ്ടും എസ്‌പി, മുസ്ലീംലീഗ്, എൻസിപി ശരദ് പവാർ പാർടികളുടെ ഓരോ അംഗം വീതവും ഉൾപ്പെടുന്നു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പരിഗണിച്ച ബില്‍ പ്രതിപക്ഷ പാർടികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് ആഗസ്‌ത് 12 നാണ് ജെപിസിയുടെ പരിഗണയ്‌ക്ക് വിട്ടത്. എഫ്‌സിആർഎ ലൈസൻസ് നഷ്ടമാവുന്ന എൻജിഒകളുടെയും മറ്റും സ്വത്തുക്കൾ കേന്ദ്രസർക്കാരിന് പിടിച്ചെടുക്കാൻ വഴിയൊരുക്കുന്നതാണ് ഭേദഗതി ബിൽ.










0 comments