print edition ധാന്യപ്പുരകളും അദാനിക്ക്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഭക്ഷ്യസുരക്ഷാ മേഖലയിലും ഗൗതം അദാനിക്ക് കരാറുകൾ വാരിക്കോരി നൽകി മോദി സർക്കാർ. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ(എഫ്‌സിഐ) 134 സൈലോ(അത്യാധുനിക ധാന്യപ്പുര) കരാറുകളിൽ 110 എണ്ണവും നേടിയെടുക്കാൻ അദാനിയെയും മറ്റൊരു കന്പനിയേയും കേന്ദ്ര സർക്കാർ സഹായിച്ചെന്ന റിപ്പോർട്ടുകൾ ‘ന്യൂസ്‌ലോണ്ടറി’ പുറത്തുവിട്ടു.
അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡും ലീപ് ഇന്ത്യ ഫുഡ് ആൻഡ് ലോജിസ്റ്റിക്‌സ് പ്രൈവറ്റ് ലിമിറ്റഡുമാണ് 16,500 കോടി രൂപയിലധികം വിലമതിക്കുന്ന 110 കരാറുകൾ നേടിയത്.
ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യം കണക്കിലെടുത്ത് മേഖലയിലെ കുത്തകവൽക്കരണം തടയാൻ എഫ്സിഐ നിർദേശ പ്രകാരമുള്ള വ്യവസ്ഥ ടെൻഡറിൽ നിലനിന്നിരുന്നു.
എന്നാൽ ഗൗതം അദാനിക്കുവേണ്ടി നിതി ആയോഗും ഡിപാർട്‌മെന്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സും ചേർന്ന് 2022 മെയ് 13-ന് നടന്ന പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റിയുടെ യോഗത്തിൽ ഈ നിബന്ധന ഒഴിവാക്കി.
അദാനി ഗ്രൂപ്പിന് മുൻതൂക്കം നൽകുന്ന രീതിയിൽ ടെൻഡർ വ്യവസ്ഥകൾ പരിഷ്കരിച്ചു. ഇതിന്റെ ഫലമായി വലിയ സാമ്പത്തിക ശേഷിയുള്ള കമ്പനികൾക്ക് മാത്രം ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുകയും, ചെറുകിട കമ്പനികൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവസരം നഷ്ടപ്പെടുകയും ചെയ്തു.
കരാറിലൂടെ ആകെ സംഭരിക്കുന്ന 60 ലക്ഷം ടൺ ധാന്യത്തിൽ ഏകദേശം 46.5 ലക്ഷം ടണ്ണും ഈ രണ്ട് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ധാന്യപുരകളിൽ സൂക്ഷിക്കും. കർഷകരിൽ നിന്ന് കുറഞ്ഞ താങ്ങുവിലയ്‌ക്ക് ധാന്യം സംഭരിക്കുകയും രാജ്യത്തെ ജനങ്ങൾക്ക് അത് വിതരണം ചെയ്യുന്നതും എഫ്സിഐയാണ്. പുതിയ കരാറിലൂെടെ കന്പനികൾ അത്യാധുനിക ധാന്യപ്പുര നിർമിക്കും. ശേഷം 30 വർഷത്തേക്ക് എഫ്‌സിഐ ഇവ വാടകയ്‌ക്കെടുക്കും. നടത്തിപ്പ് മേൽനോട്ടം കന്പനികൾക്കായിരിക്കും.










0 comments