വീട് വിൽക്കാന്‍ സമ്മതിച്ചില്ല; മദ്യം നല്‍കി ഉറക്കികിടത്തിയ ശേഷം മകനെ അമ്മികല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവ്

തെലങ്കാന : കുടുംബവീട് വിൽക്കുന്നതിന് തടസ്സം നിന്ന മകനെ പിതാവ് അമ്മികല്ലുകൊണ്ട് തലയ്ക്കടിച്ച് കൊന്നു. തെലങ്കാനയിലെ ഖമ്മം ജില്ലയിലാണ് സംഭവം.
35കാരനായ കിരൺ കുമാറാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. 60കാരനായ കൊത്തപ്പള്ളി സീതാരുമുലുവെന്ന ജോൺ മാർക്കിനെ തെങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബവീട് വിൽക്കാനുള്ള സീതാരുമുലുവിന്റെ നീക്കത്തെ ഭാര്യയും മകനും തുടക്കം മുതലേ എതിർത്തിരുന്നു. തുടർന്ന് കിരണിനോട് പല തവണ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാൻ സീതാരുമുലു പറഞ്ഞിരുന്നു. എന്നാൽ എന്ത് വന്നാലും വീട് വിൽക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞതോടെയാണ് മകനെ കൊലപ്പെടുത്താൻ തീരുമാനിക്കുന്നതെന്ന് പൊലീസ് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
തുടർന്ന് ജൂലൈ മൂന്നിന് വൈകുന്നേരം സീതാരുമുലു കിരണിനെ വീടിന് സമീപത്തുള്ള ഒരു ബാറിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും ചെയ്തു. വീട്ടിൽ മടങ്ങിയെത്തിയ കിരൺ മദ്യത്തിന്റെ ലഹരിയിൽ ഉറങ്ങിപ്പോവുകയായിരുന്നു. മകൻ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം പ്രതി അരകല്ലുകൊണ്ട് മകന്റെ തലക്കടിക്കുകയായിരുന്നു. കുറ്റം ചെയ്തയുടൻ ഇയാൾ ഓട്ടറിക്ഷയിൽ കയറി രക്ഷപ്പെട്ടു. പിന്നാലെ ആന്ധ്രയിലേക്ക് രക്ഷപ്പെട്ട പ്രതിയെ തിങ്കളാഴ്ച പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.











0 comments