വീട്ടുകാരെ അവഗണിച്ച് കാമുകനെ വിവാഹം ചെയ്തു: മകളെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

കൊല്ലപ്പെട്ട ചൗഡേശ്വരി
മച്ചേർല: മാതാപിതാക്കളുടെ ഇഷ്ടം അവഗണിച്ച് കാമുകനെ വിവാഹം കഴിച്ച മകളെ പിതാവും ബന്ധുവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ മച്ചേർല സ്വദേശിനിയായ ചൗഡേശ്വരിയാണ് (22) കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ചന്ദ്രശ്രീനു, ഒരു ബന്ധു എന്നിവരെ പൊലീസ് പിടികൂടി.
കഴിഞ്ഞ മാർച്ച് നാലിനാണ് ചൗഡേശ്വരി തന്റെ കാമുകനെ വിവാഹം കഴിച്ചത്. വീട്ടുകാരുടെ ശക്തമായ എതിർപ്പ് മറികടന്നായിരുന്നു ഈ തീരുമാനം. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്ന് മാർച്ച് 15-ന് പൊലീസ് ദമ്പതികളെ കണ്ടെത്തി. മച്ചേർല ടൗൺ സർക്കിൾ ഇൻസ്പെക്ടർ യുവതിയെ നിർബന്ധിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയക്കുകയായിരുന്നു.
വീട്ടിലെത്തി മൂന്നാം ദിവസം ചൗഡേശ്വരിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്തതാണെന്നാണ് കുടുംബം ആദ്യം പൊലീസിനെ അറിയിച്ചത്. എന്നാൽ മരണത്തിൽ സംശയം തോന്നിയ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സത്യം തെളിയുകയായിരുന്നു.
യുവതിയെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഇതിനെത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പിതാവ് കുറ്റം സമ്മതിച്ചു. കൊലപാതകത്തിന് ഒത്താശ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങി കൊലപാതക വിവരം മറച്ചുവെക്കാൻ ശ്രമിച്ചതിനാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ തെളിഞ്ഞാൽ ഇയാൾക്കെതിരെ ക്രിമിനൽ കേസെടുക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. പ്രണയവിവാഹത്തിന്റെ പേരിൽ ഒരു യുവതിയുടെ ജീവൻ കൂടി നഷ്ടപ്പെട്ട ഈ സംഭവം വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.










0 comments