ad
Deshabhimani

ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായി; ഫരീദാബാദിൽ ബിരുദ വിദ്യാർത്ഥി വെടിവെച്ച് മരിച്ചു

1280

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 30, 2026, 06:22 AM | 1 min read

ഫരീദാബാദ്: ഓൺലൈൻ ഗെയിമിലൂടെ വൻതുക നഷ്ടപ്പെട്ടതിനെത്തുടർന്നുള്ള മാനസിക വിഷമത്തിൽ വിദ്യാർത്ഥി സ്വയം വെടിവെച്ച് മരിച്ചു. ഫരീദാബാദിലെ സെക്ടർ 77-ലെ ജൽ വിഹാർ വെൽഫെയർ സൊസൈറ്റിയിൽ താമസിക്കുന്ന ആദിത്യ ഭാട്ടി (22) ആണ് മരിച്ചത്. വൈഎംസിഎ സർവകലാശാലയിലെ ബിഎസ്‌സി മൂന്നാം വർഷ വിദ്യാർത്ഥിയാണ് ആദിത്യ.


ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. വീട്ടിലെ ബാത്ത്റൂമിൽ കയറി വാതിലടച്ച ശേഷം ആദിത്യ സ്വയം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും വാതിൽ പൊളിച്ച് അകത്തുകയറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന ആദിത്യയെയാണ് കണ്ടത്.


ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മുൻ സൈനികനായ അമ്മാവന്റെ ലൈസൻസുള്ള റിവോൾവർ ഉപയോഗിച്ചാണ് ആദിത്യ ജീവനൊടുക്കിയത്. ആദിത്യയുടെ കുടുംബം അമ്മാവന്റെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നത്.


ഓൺലൈൻ ഗെയിമുകൾക്ക് ആസക്തനായിരുന്ന ആദിത്യക്ക് ഇതിലൂടെ വലിയ തുക നഷ്ടപ്പെട്ടിരുന്നുവെന്നും ഇതേച്ചൊല്ലി യുവാവ് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ ബിപിടിപി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


ആദിത്യയുടെ മൊബൈൽ ഫോൺ, ബാങ്ക് ഇടപാടുകൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. ഏതെങ്കിലും തരത്തിലുള്ള വാതുവെപ്പ് സംഘങ്ങളുമായോ ഗെയിമിംഗ് മാഫിയകളുമായോ ആദിത്യക്ക് ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home