ഒറിജനലിനെ വെല്ലുന്ന വ്യാജൻ; പ്രോട്ടീൻ സപ്ലിമെന്റ് യൂണിറ്റിൽ പൊലീസ് റെയിഡ്, ഉടമ അറസ്റ്റിൽ

ന്യൂഡൽഹി: തലസ്ഥാനത്തെ ഔട്ടർ ഡൽഹിയിലുള്ള റാണി ഖേര പ്രദേശത്ത് പ്രവർത്തിച്ചിരുന്ന വ്യാജ പ്രോട്ടീൻ സപ്ലിമെന്റ് നിർമ്മാണ യൂണിറ്റ് ഡൽഹി പോലീസ് തകർത്തു. സംഭവവുമായി ബന്ധപ്പെട്ട് ഹരിയാന സ്വദേശിയായ നവീൻ കുമാർ (32) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. 'ബഞ്ചാര' എന്ന വിളിപ്പേരിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. ഈ രംഗത്തെ വിവിധ കുത്തക കമ്പനികളുടെ ഉത്പന്നങ്ങളെ കാഴ്ചയിൽ അതേപടി അനുകരിച്ചായിരുന്നു ഉത്പാദനവും വിതരണവും.
ഈ മാസമാദ്യം 150 കിലോ വ്യാജ പ്രോട്ടീൻ സപ്ലിമെന്റുകളും വ്യാജ സ്റ്റിക്കറുകളുമായി രണ്ട് പേരെ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് റാണി ഖേരയിലെ രഹസ്യ നിർമ്മാണ കേന്ദ്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പ് പുറത്തായത്.
പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള വിപുലമായ സജ്ജീകരണങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. റെയ്ഡിൽ പ്രമുഖ ബ്രാൻഡുകളുടെ പേരുള്ള വ്യാജ സീൽ ചെയ്ത കണ്ടെയ്നറുകൾ, വ്യാജ സ്റ്റിക്കറുകൾ, ഹോളോഗ്രാമുകൾ, ഒഴിഞ്ഞ ജാറുകൾ, അസംസ്കൃത വസ്തുക്കളായ മാൾട്ടോഡെക്‌സ്‌ട്രിൻ (Maltodextrin), വിവിധ ഫ്ലേവറിംഗ് ഏജന്റുകൾ, ഉൽപ്പന്നങ്ങൾ നിർമ്മിക്കാനുള്ള യന്ത്രങ്ങളും വ്യാജ ക്യുആർ കോഡ് പ്രിന്ററും എന്നിവ കണ്ടെത്തി.
വില കുറഞ്ഞതും നിലവാരമില്ലാത്തതുമായ വസ്തുക്കൾ ഉപയോഗിച്ചാണ് സപ്ലിമെന്റുകൾ നിർമ്മിച്ചിരുന്നത്. പ്രമുഖ ബ്രാൻഡുകളുടെ പാക്കിംഗിലും ക്യുആർ കോഡിലും വിപണിയിൽ എത്തിച്ചിരുന്നതിനാൽ സാധാരണക്കാർക്ക് ഇത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. യുവാക്കളെയും കായികതാരങ്ങളെയും ബോഡി ബിൽഡര്‍മാരെയും ലക്ഷ്യമിട്ടായിരുന്നു തട്ടിപ്പ്.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. ഈ തട്ടിപ്പിന് പിന്നിൽ വലിയൊരു ശൃംഖല തന്നെയുണ്ടെന്നും പോലീസ് സംശയിക്കുന്നു.










0 comments