ഡോക്ടറാണെന്ന് നടിച്ച് ചികിത്സ; മുംബൈയിൽ വാർഡ് ബോയ് നൽകിയ കുത്തിവെപ്പിനെത്തുടർന്ന് 21-കാരി മരിച്ചു

മുംബൈ: ഡോക്ടറാണെന്ന് ചമഞ്ഞ് ചികിത്സ നൽകിയ വാർഡ് ബോയിയുടെ നടപടിയെത്തുടർന്ന് യുവതി മരിച്ചു. നവി മുംബൈയിലെ വാശിയിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അന്ധേരിയിലെ സ്വകാര്യ നഴ്‌സിംഗ് ഹോമിലെ വാർഡ് ബോയിയായ സന്ദേഷ് യശ്വന്ത് പാസ്‌തെയെ പൊലീസ് അറസ്റ്റ് ചെയ്തു.
21 വയസ്സുകാരിയായ പ്രാചിതി ഭിക്കുറാം ഭുവദ് ആണ് മരണപ്പെട്ടത്. ആർത്തവ സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് പ്രാചിതിയുടെ കുടുംബം സന്ദേഷിനെ സമീപിച്ചത്.
താൻ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച ഇയാൾ, യുവതിക്ക് പിസിഒഡി ആണെന്നും അഞ്ച് കുത്തിവെപ്പുകൾ അടങ്ങുന്ന കോഴ്‌സിലൂടെ രോഗം ഭേദമാക്കാമെന്നും കുടുംബത്തെ ധരിപ്പിച്ചു.
ഫെബ്രുവരി 5-ന് പ്രാചിതിയുടെ വീട്ടിലെത്തിയ സന്ദേഷ് 15,000 രൂപ ചികിത്സാ ഫീസായി വാങ്ങി. തുടർന്ന് രണ്ട് കുത്തിവെപ്പുകൾ നൽകി. ഉടൻ തന്നെ യുവതി ബോധരഹിതയായി വീണു. പരിഭ്രാന്തനായ സന്ദേഷ്, ഉപയോഗിച്ച സിറിഞ്ചുകളും മരുന്നുകളും അടങ്ങിയ ബാഗ് നശിപ്പിച്ചു കളയാൻ യുവതിയുടെ പിതാവിനോട് ആവശ്യപ്പെട്ടു.
ഉടൻ തന്നെ പ്രാചിതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് മണിക്കൂറിനുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. സംശയത്തെത്തുടർന്ന് കുടുംബം ചോദ്യം ചെയ്തപ്പോഴാണ് താൻ ഡോക്ടറല്ലെന്നും അന്ധേരിയിലെ ആശുപത്രിയിലെ വാർഡ് ബോയിയാണെന്നും ഇയാൾ വെളിപ്പെടുത്തിയത്.
തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊലപാതകമല്ലാത്ത നരഹത്യ, ആൾമാറാട്ടം നടത്തി കബളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










0 comments