മേഘാലയയിൽ അനധികൃത കൽക്കരി ഖനിയിൽ സ്ഫോടനം: മരണം 18 ആയി

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയന്തിയാ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരിച്ച തൊഴിലാളികളുടെ എണ്ണം 18 ആയി. വ്യാഴാഴ്ച പുലർച്ചെ മയൻസങ്ത്-താങ്‌സ്കോ മേഖലയിലെ ഖനിയിലാണ് അപകടം. ഖനനത്തിനായി ഉപയോഗിച്ച ഡൈനാമൈറ്റ് പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സ്ഫോടനത്തെത്തുടർന്ന് കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. നിരവധി തൊഴിലാളികൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാന ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഈസ്റ്റ് ജയന്തിയാ ഹിൽസ് പൊലീസ് സൂപ്രണ്ട് വികാസ് കുമാർ അറിയിച്ചു.
മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിച്ചു. മരിച്ച ഓരോ ഖനിത്തൊഴിലാളിയുടെയും കുടുംബത്തിന് 3 ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചിട്ടുള്ള ശാസ്ത്രീയമല്ലാത്ത 'എലിമട ഖനനം' നടന്ന ഖനിയിലായിരുന്നു അപകടം. ഇതേ പ്രദേശത്ത് കഴിഞ്ഞ ഡിസംബർ 23-നും സ്ഫോടനമുണ്ടാവുകയും രണ്ട് തൊഴിലാളികൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി.










0 comments