ദേവാസ് പടക്ക നിര്‍മ്മാണശാലയിലെ സ്ഫോടനം, മരണം അഞ്ചായി

image courtesy- PTI
ദേവാസ്: മധ്യപ്രദേശിലെ ദേവാസ് ജില്ലയിലുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. വ്യാഴാഴ്ച നടന്ന സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് തൊഴിലാളികൾ കൂടി മരണപ്പെട്ടതോടെയാണിത്. നിലവിൽ 23 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുകയാണ്.
ഫാക്ടറി ഉടമയായ അനിൽ മാളവ്യയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നാഷണൽ സെക്യൂരിറ്റി ആക്ട് പ്രകാരം കേസെടുത്തു. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിനും ഉത്തരവിട്ടു. സംസ്ഥാനത്ത് ഗൺപൗഡര്‍ മാഫിയ പിടിമുറുക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ചൈനയിൽ നിന്നും ഗൺപൗഡര്‍ ഇറക്കുമതി ചെയ്ത് വിതരണം ചെയ്യുന്ന സംഘമാണ്.
വിമര്‍ശനം കടുത്തതോടെ മുഖ്യമന്ത്രി മോഹൻ യാദവ് ആശുപത്രിയിലെത്തി പരിക്കേറ്റവരെ സന്ദർശിച്ചു. കുറ്റവാളികളെ ആരെയും വെറുതെ വിടില്ലെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്ഫോടനം നടന്ന ഫാക്ടറിക്ക് കഴിഞ്ഞ വർഷം ഡിസംബറിൽ ലഭിച്ച ലൈസൻസ് ഈ മാസം ആറിനാണ് പുതുക്കി നൽകിയിരുന്നത്. ഫാക്ടറി ഉടമയ്ക്ക് ബിജെപി നേതാക്കളുടെ സംരക്ഷണമുണ്ടെന്നും, 40-ലധികം പ്രായപൂർത്തിയാകാത്ത കുട്ടികളെ ഇവിടെ ജോലിക്ക് നിയോഗിച്ചിരുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. ജില്ലാ മജിസ്‌ട്രേറ്റിനെ സസ്‌പെൻഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു.









0 comments