നിമിഷപ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്തു; പ്രതികൂലമായി ഒന്നും സംഭവിച്ചിട്ടില്ല: സുപ്രീംകോടതി

ന്യൂഡൽഹി: കൊലപാതകക്കുറ്റത്തിന് യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇന്ത്യൻ നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ സ്റ്റേ ചെയ്‌തിട്ടുണ്ടെന്നും നിലവിൽ പ്രതികൂലമായ അവസ്ഥയില്ലെന്നും സുപ്രീം കോടതി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് ആണ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ഹർജി പരിഗണിച്ചത്. നിമിഷപ്രിയയുടെ മോചനത്തിനായി പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി കോടതിയെ അറിയിച്ചു.
നിമിഷപ്രിയയുടെ വധശിക്ഷ ഉത്തരവിന്റെ സ്ഥിതി എന്താണെന്ന് കോടതി ആരാഞ്ഞു. താത്കാലിക സ്റ്റേ ലഭിച്ചതായി സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിന്റെ പ്രതിനിധി മറുപടി നൽകി. പുതിയൊരു മധ്യസ്ഥൻ കൂടി ഇടപെട്ടിട്ടുണ്ടല്ലോ, പ്രതികൂലമായി ഒന്നും സംഭവിക്കുന്നില്ല എന്നതാണ് ഒരേയൊരു നല്ല കാര്യം എന്നും കോടതി പറഞ്ഞു.
കെ എ പോൾ ആണോ മധ്യസ്ഥനെന്നു കോടതി ചോദിച്ചു. അല്ലെന്നും, പുതിയ ആളാണെന്നും കേന്ദ്രം വ്യക്തമാക്കി. നിമിഷപ്രിയയുടെ മോചനത്തിനായി കെ എ പോൾ പണം പിരിക്കുന്നത് തങ്ങളുടെ അറിവോടെയല്ലെന്നും, പണപ്പിരിവിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
നിമിഷ പ്രിയയെ രക്ഷിക്കാൻ നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കാൻ കേന്ദ്രത്തോട് നിർദ്ദേശം തേടുന്ന ഹർജി 2026 ജനുവരിയിൽ ലിസ്റ്റ് ചെയ്യാൻ കോടതി നിർദേശിച്ചു. ആവശ്യമെങ്കിൽ നേരത്തെ ലിസ്റ്റ് ചെയ്യുന്നതിന് കക്ഷികൾക്ക് അപേക്ഷിക്കാം. ജൂലൈ 16-ന് നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇതിനകം സ്റ്റേ ചെയ്തിട്ടുണ്ട്. നിമിഷ പ്രിയയെ സുരക്ഷിതമായി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രം ജൂലൈ 18-ന് കോടതിയെ അറിയിച്ചിരുന്നു.
പാലക്കാട് കൊല്ലംകോട് സ്വദേശിയായ നിമിഷ യമനിൽ നഴ്‌സായായിരുന്നു. ക്ലിനിക്ക് തുടങ്ങാൻ യമൻ പൗരൻ തലാൽ അബ്ദുമഹദിയെ നിമിഷയും ഹനാൻ എന്ന സഹപ്രവർത്തകയും ചേർന്ന് 2017 ജൂലൈ 25ന് കൊലപ്പെടുത്തിയെന്നാണ് കേസ്.










0 comments