ലിവ് ഇൻ ബന്ധങ്ങളിലുള്ള സ്ത്രീകള്‍ക്കും ഗാര്‍ഹിക പീഡന നിയമം ബാധകം: സുപ്രീംകോടതി

ന്യൂഡൽഹി : ലിവ് ഇൻ റിലേഷൻഷിപ്പിൽ കഴിയുന്ന സ്ത്രീകളെ ഇന്ത്യൻ ശിക്ഷാനിയമം പ്രകാരം സെക്ഷൻ 498 A വകുപ്പിന്റെ സംരക്ഷണ പരിധിയിൽ നിന്ന് ഒഴിവാക്കുന്നത് വിവേചനപരമാണെന്ന് സുപ്രീം കോടതി. വിവാഹം കഴിഞ്ഞ സ്ത്രീക്കെതിരെയുണ്ടാകുന്ന പീഡനങ്ങൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം നൽകുന്ന അതേ സംരക്ഷണം ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള സ്ത്രീക്കും ലഭിക്കണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ഇത്തരം സംഭവങ്ങളിൽ സെക്ഷൻ 498 A പ്രകാരം പങ്കാളിക്കെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി. ലിവ് ഇൻ റിലേഷൻഷിപ്പിലുള്ള സ്ത്രീക്ക് അവകാശം നിഷേധിക്കുന്നത് ഭരണഘടനയുടെ 14ാം അനുച്ഛേദത്തിന്റെ ലംഘനമാണ്. ഭർത്താവിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ഉള്ള മാനസിക, ശാരീരിക പീഡനങ്ങൾ മൂലമുണ്ടാകുന്ന ആത്മഹത്യകൾ തടയാനാണ് ഈ നിയമം. വിവാഹിതരായവർക്ക് മാത്രമേ ഈ നിയമം ബാധകമാവുകയുള്ളൂ എന്ന് കരുതുന്നത് തെറ്റായ സമീപനമാണെന്ന് കോടതി പറഞ്ഞു.
ജസ്റ്റിസ് സഞ്ജയ് കരോൾ, ജസ്റ്റിസ് നോങ്മൈകാപം കോടീശ്വർ സിങ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം. കർണാടക ഹൈക്കോടതിയുടെ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം.










0 comments